തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു പൊതുജന പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ചേരും.

ജില്ലാ തലങ്ങളിൽ പൗര പ്രമുഖന്മാരുടെ യോഗം വിളിക്കും. ജനങ്ങളുടെ പിന്തുണ നേടാൻ ഭവന സന്ദർശനം നടത്താൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് - ബിജെപി - ജമായത് ഇസ്ലാമി കൂട്ടുകെട്ടാണ് കെ റെയിലിനെ എതിർക്കുന്നത്താണ് സിപിഎം വിമർശനം. എന്നാൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി.

വിവാദങ്ങൾ ശക്തമാകുമ്പോഴും കെ റെയിലിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയാണ് സർക്കാരും സിപിഎമ്മും. ജില്ലാ തലത്തിൽ പൗരപ്രമുഖരുടെ യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. 14 ജില്ലകളിലേയും സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും. ഒപ്പം ലഘുലേഖയുമായി സിപിഎം വീടുകളിലേക്കിറങ്ങും.

പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായി ഉയരുന്ന വിമർശനങ്ങളെ സമ്പൂർണ ഹരിത പദ്ധതിയാണെന്ന് വിശദീകരിച്ചാണ് ലഘുലേഖ ഖണ്ഡിക്കുന്നത്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നാണ് വിശദീകരണം. 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ലഘുലേഖയിൽ ഉറപ്പ് നൽകുന്നു.

ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞ പദ്ധതിയെന്ന് വിശദീകരിച്ച് കോടിയേരിയും മുഖ്യമന്ത്രിയെ പിന്തുണക്കുന്നു. ലഘുലേഖ ഇറക്കിയുള്ള സിപിഎം തന്ത്രം വർഗീയമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.

ജമായത് ഇസ്ലാമിയുമായി സിപിഎമ്മിനാണ് ബന്ധമെന്നാരോപിച്ച ബിജെപി സമരം കുടുപ്പിക്കുമെന്ന മുന്നറിയിപ്പും നൽകുന്നു. പ്രതിപക്ഷം എതിർപ്പ് ശക്തമാക്കുമ്പോഴും ഭരണമുന്നണിയിൽ ആശങ്ക ഉയരുമ്പോഴും മുന്നോട്ട് തന്നെ എന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി.

ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ പാർട്ടി ഘടകങ്ങൾ താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേരും. പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖയും വീടുകളിലെത്തിക്കും. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങളെ അതേരീതിയിൽ നേരിടാനാണ് പാർട്ടി തീരുമാനം. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ഭൂമി നഷ്ടപ്പെടുന്നവർക്കു നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും പാർട്ടി നേതൃത്വം പറയുന്നു.

പദ്ധതിയുടെ പ്രത്യേകതകളും ഗുണങ്ങളും വിശദീകരിച്ചുള്ള ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള യുഡിഎഫ്ബിജെപിജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അണിനിരക്കണമെന്നാണ് ലഘുലേഖയിൽ പറയുന്നത്. മൂലധന ചെലവുകൾക്കായി കടമെടുക്കാതെ രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ടു പോകാനാകില്ലെന്നും നിലപാടെടുക്കുന്നു. ദേശീയപാത വികസനത്തിലും ഗെയിൽ പദ്ധതിയിലുമുണ്ടായ എതിർപ്പുകളെ മറികടക്കാനായ കാര്യവും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു.