തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സർവേ നടപടികളും സംസ്ഥാന വ്യാപകമായി നിർത്തിവെച്ചു. സർവേക്കെതിരായ പ്രതിഷേധം ശക്തി പ്രാപിച്ചതോടെയാണ് ഈ നടപടി. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സർവേ നടത്താനാകുവെന്ന് ഏജൻസി കെ-റെയിൽ അധികൃതരെ അറിയിച്ചു.

പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുന്നു. വനിതകൾ അടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി. വടക്കൻ കേരളത്തിലും ഇന്ന് സർവേ നടപടികളില്ല.

പിറവം മണീടിൽ ഇന്നലെ സർവേ സംഘത്തിന്റെ കാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്ന് ജീവനക്കാർ പറയുന്നു. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്നും കെ റെയിലിനെ അറിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവേ പൂർത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര- പിറവം പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയിൽ കല്ലിടൽ നടക്കേണ്ടിയിരുന്നത്.

എന്നാൽ പ്രതിഷേധത്തെ തുടർന്ന് എറണാകുളത്ത് ചോറ്റാനിക്കരയിലും കോഴിക്കോടും സർവേ നടപടികൾ നിർത്തിവെച്ചിരുന്നു. സർവേ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

അതേസമയം സിൽവർ ലൈൻ സർവേ സംസ്ഥാന വ്യാപകമായി നിർത്തിവെച്ചു എന്ന പ്രചാരണം ശരിയല്ലെന്ന വിശദീകരണമാണ് കെ റെയിൽ അധികൃതർ നൽകുന്നത്. സംസ്ഥാനമൊട്ടാകെ സർവേ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടില്ല. ജില്ലകലിലെ സാഹചര്യം നോക്കി തീരുമാനിക്കാമെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.

കല്ലിടൽ നടക്കുന്ന എല്ലായിടത്തും പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി നടത്തുന്ന കല്ലിടൽ ഇന്നത്തേക്ക് നിർത്തിവെക്കാനാണ് തീരുമാനം. പ്രകോപനം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദേശമെന്നും വിവരം ലഭിക്കുന്നു. കല്ലിടലുമായി മുന്നോട്ട് പോയാൽ അത് കൂടുതൽ പ്രകോപനം ജനങ്ങളിൽ സൃഷ്ടിക്കുമെന്നും കെ-റെയിൽ അധികൃതരും സർക്കാരും വിലയിരുത്തുന്നു.

എന്നാൽ പ്രകോപനം ഒഴിവാക്കാൻ സംസ്ഥാന വ്യാപകമായി സർവേ നടപടികൾ നിർത്തിവെച്ചിട്ടുണ്ടെങ്കിലും സാധ്യമായ എവിടെയെങ്കിലും സർവേ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ അവിടെ കല്ലിടൽ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സമാധാനപരമായി സർവേ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ബലം പ്രയോഗിച്ച് ഒരാളുടെ ഭൂമിയും ഏറ്റെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന വ്യാപകമായി: പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സിൽവർലൈൻ കല്ലിടലിൽ ആശയക്കുഴപ്പം തുടരുകയാണ്. പ്രതിഷേധം ഉയരുന്നതിനാൽ സാമൂഹികാഘാത സർവേയ്ക്കു കൂടുതൽ സമയം വേണമെന്ന് സർവേ നടത്തുന്ന കേരള വോളന്ററി ഹെൽത്ത് സർവീസ്, കെറെയിൽ കോർപറേഷനോട് ആവശ്യപ്പെട്ടു.

ഏപ്രിലിൽ സർവേ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സർവേ നടപടികൾ നീളുമെന്ന് ഏജൻസി പറയുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഏജൻസി നിലവിൽ സർവേ നടത്തുന്നത്.

കല്ലിടൽ നിർത്തിവച്ചെന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ റെയിൽ കോർപറേഷൻ എംഡി വി.അജിത് കുമാർ പറഞ്ഞു. ബോധവൽക്കരണ പ്രവർത്തനങ്ങൾ കെ റെയിൽ കോർപറേഷൻ നടത്തുന്നുണ്ട്. ജനങ്ങൾ പദ്ധതിയെക്കുറിച്ച് മനസിലാക്കിയിട്ടുണ്ട്. ചിലയിടങ്ങളിലെ പ്രതിഷേധത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധ സൂചകമായി അതിരടയാളക്കല്ലുകൾ വ്യാപകമായി പിഴുതു മാറ്റുന്നത് സർവേ നടപടികളെ തടസ്സപ്പെടുത്തുകയാണ്. ഇതിലൂടെയുള്ള കോർപറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. പിഴുതുമാറ്റിയ കല്ലുകൾ വീണ്ടും സ്ഥാപിച്ചാൽ ഇനിയും പിഴുതെറിയുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ മുന്നറിയിപ്പ്.

സർവേയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥർക്ക് സംഘർഷത്തിനിടെ ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്. പലർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. പ്രതിഷേധം ശമിപ്പിക്കാൻ സിപിഎമ്മും പദ്ധതിയെ സംബന്ധിച്ച് വിശദീകരിക്കാൻ ഭവന സന്ദർശനത്തിന് ഒരുങ്ങുകയാണ്.