പാലക്കാട്: പാലക്കാട്ടെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷാഫി പറമ്പിലിനെതിരെ മുൻ മഹാരാഷ്ട്ര ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകൾ അനുപമ. എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരനും, എൽഡിഎഫ് സ്ഥാനാർത്ഥി സി.പി. പ്രമോദും അച്ഛനെ കാണാൻ വീട്ടിൽ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പ്രാദേശിക നേതൃത്വം വോട്ടർ സ്ലിപ്പ് പോലും നൽകിയില്ല. മറുപടി കോൺഗ്രസുകാർ പറയണം. ചിലപ്പോൾ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബിജെപി മണ്ഡലം പ്രസിഡന്റ് സ്മിതേഷാണ് സ്ലിപ്പ് നൽകിയതെന്നും അനുപമ പറഞ്ഞു. ആർക്കും അനുകൂലമായും പ്രതികൂലമായും പറയുന്നില്ലെന്നും അച്ഛനെ ഓർമ്മിപ്പിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്നും അനുപമ അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വളരെയധികം മുൻപോട്ട് പോകാൻ സാധിച്ചു. 85നും 90നും ഇടയിൽ സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഷാഫി പറഞ്ഞു.