തലശേരി:മമ്പറം ദിവാകരൻ തെറ്റു തിരുത്തിയാൽ തിരിച്ചെടുക്കുമെന്നത് പാർട്ടിയുടെ ആലോചനയിലുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി. ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയുടെ വിജയം സംഘടനാ മികവായി കാണാം. തലശേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന് അദ്ദേഹം.

യൂത്ത്‌കോൺഗ്രസ് പുനഃസംഘടന മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം കെ.പി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സോർട്ട് ഔട്ട് ചെയ്യും. അർഹതപ്പെട്ടവർ മാറ്റി നിർത്തപ്പെടുന്നുവെന്ന പരാതി കിട്ടിയിട്ടുണ്ട്. അത് തിരുത്താൻ കെപിസിസി ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് യുവിലായാലും ഇതു തന്നെയാണ് സ്ഥിതി. പാർട്ടിക്കുള്ളിൽ കഴിവു തെളിയിച്ച കെ.എസ്.യുവിന്റെയാകട്ടെ യുത്ത് കോൺഗ്രസ് നേതാക്കളാകട്ടെ ആരും പുറത്താവില്ല. അർഹതയുള്ള ആരും പുറത്താകില്ലെന്നാണ് കെ.പി സി.സി നേരത്തെയെടുത്ത തീരുമാനം. അവരെ നേതൃനിരയിൽ കൊണ്ടു വരണമെന്നാണ് പാർട്ടിയുടെ തീരുമാനം.

അട്ടപ്പാടിയിലെ പ്രശ്‌നം കോൺഗ്രസ് പഠിക്കും. ഇതിനായി കെപിസിസിയുടെ പ്രത്യേക സംഘം അട്ടപ്പാടിയിൽ നാളെ സന്ദർശിക്കും.ശേഷം ബാക്കി തീരുമാനം എടുക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. സകല തെറ്റുകളും ചെയ്യുന്നവരെ സിപിഐ സ്വീകരിക്കുന്നുവെന്ന എം.വി ജയരാജന്റെ അഭിപ്രായം അതവരുടെ പാർട്ടിയിലെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തിൽ താൻ അഭിപ്രായം പറയേണ്ട കാര്യമില്ല. എങ്കിലും സിപിഎമ്മിൽ നേതാക്കൾ തമ്മിലുണ്ടായ ഗ്രൂപ്പു വഴക്കാണ് സ്വന്തം ഘടകകക്ഷിയെ കുറിച്ചു ഇങ്ങണ പറയാൻ പ്രേരിപ്പിച്ചത്.

സിപിഎമ്മുകാർക്ക് പോകാൻ പറ്റുന്ന പാർട്ടി എന്തു തന്നെയായാലും സിപിഐ തന്നെയാണ്. കമ്യൂണിസ്റ്റ് വികാരമുള്ളവർക്ക് പോകാൻ പറ്റുന്ന പാർട്ടി സിപിഐ തന്നെയാണെന്നും സുധാകരൻ പറഞ്ഞു.