ദുബായി: കോൺഗ്രസ് പോഷകസംഘടനകളിലും പിടിമുറുക്കാൻ കെ. സുധാകരൻ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഇൻകാസ് ജന. സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയെ മുന്നറിയിപ്പുകളൊന്നും കൂടാതെ പ്രാഥാമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് പോഷകസംഘടനാ പ്രവർത്തകർക്ക് കെപിസിസി പ്രസിഡന്റ് നൽകുന്ന സന്ദേശവും അതുതന്നെയാണ്. ഗുരുതരമായ അച്ചടക്ക ലംഘനവും, സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും, പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ അസഭ്യവർഷവും, പെരുമാറ്റ ദൂഷ്യവും തുടങ്ങി നിരവധി ഗുരുതരമായ ആരോപണങ്ങളാണ് മുഹമ്മദലിയെ സസ്പെൻഡ് ചെയ്യുന്നതിനുള്ള കാരണമായി കത്തിൽ ആരോപിച്ചിരിക്കുന്നത്.

തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ലഭിച്ച പരാതികളിലെ ആരോപണങ്ങൾ അക്കമിട്ട് നിരത്തി സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് ഒരു അന്വേഷണം പോലും നടത്തിയിട്ടില്ല എന്നതാണ് ഇൻകാസ്- ഒഐസിസി പ്രവർത്തകരെ അത്ഭുതപ്പെടുത്തുന്നത്. പാർട്ടിയുടെ ഏറ്റവും വലിയ ഫണ്ടിങ് സംഘടനയായ പ്രവാസി സംഘടനയെ തന്റെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പുറത്താക്കലെ ഒരു വിഭാഗം കാണുന്നത്.

ശിഹാബ് ഷാ അടക്കമുള്ള വ്യവസായികളെ ആദരിക്കുന്ന ഒരു ചടങ്ങ് തീരുമാനിച്ച് ഉറപ്പിച്ചിട്ടും അത് നടക്കാതെ പോയതിന്റെ ഭാഗമാണ് ഈ പുറത്താക്കലെന്നും അവർ പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് കളക്ഷൻ പരിപാടിയായിരുന്നു അത്. കെഎസ് ബ്രിഗേഡിന്റെ പരാതിയുടെ പുറത്താണ് മുഹമ്മദലിക്കെതിരായ നടപടിയെന്നും അവർ ആരോപിക്കുന്നു.