ന്യൂഡൽഹി: പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ.വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ കെ.വി തോമസിനോട് സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ് തന്നോട് പറഞ്ഞെന്നു. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള സാധ്യയുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കാര്യത്തിൽ നാളെ രാവിലെ 11 മണിക്ക് തീരുമാനം അറിയിക്കുമെന്നാണ് കെ.വി.തോമസ് പറഞ്ഞത്. ശനിയാഴ്ചയാണ് 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കാനായി കെ.വി.തോമസിനെ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം സി പി എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തീരുമാനം ഇനി വൈകിപ്പിക്കാൻ ആവില്ലെന്നും, നാളെ രാവിലെ പതിനൊന്നുമണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.സെമിനാറിൽ പങ്കെടുക്കാൻ അനുമതി തേടി കെ വി തോമസ് നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. തുടർന്ന് സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ വി തോമസിന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു.

നേതാക്കൾ കെ പി സി സി തീരുമാനത്തോടൊപ്പം നിൽക്കണമെന്നും മുൻ നിലപാടിൽ മാറ്റമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.എന്നാൽ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാർട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ലെന്നും വിഷയത്തെപറ്റി അറിവുള്ളയാൾ എന്ന നിലയിൽ കൂടിയാണ് വിളിച്ചതെന്നും കെ വി തോമസ് ഇന്നലെ പറഞ്ഞിരുന്നു.

മത്സരിക്കാൻ ആഗ്രഹിച്ചിട്ടും നിയമസഭാ തിരുഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത് മുതൽ പാർട്ടിയിൽ അസ്വസ്ഥനാണ് കെ.വി തോമസ്. രാജ്യസഭാ തിരഞ്ഞെടുപ്പിലും പരിഗണിക്കാതെ വന്നതോടെ തന്നെ പാർട്ടി തഴയുകയും അപമാനിക്കുകയുമാണെന്ന ആരോപണവുമായും എത്തി. ഇതിനിടെ വന്നതാണ് കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലെ സെമിനാറിൽ സംസാരിക്കാനുള്ള ക്ഷണം.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തീരുമാനിച്ച ശശി തരൂർ എംപി, ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരൻ എന്നിവർക്ക് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നിഷേധിച്ചപ്പോൾ പൂർണമനസ്സോടെയല്ലെങ്കിലും ഇവർ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതിൽ കെ.വി തോമസ് മാത്രമാണ് തീരുമാനം സസ്പെൻസിൽ നിർത്തിയത്. പാർട്ടി തീരുമാനം ലംഘിക്കുന്നവർ പാർട്ടിക്ക് പുറത്തായിരിക്കുമെന്ന് തന്നെയാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാട്. ഈ നിലപാട് ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.