കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം.സുധീരനും കോഴിക്കാട് നടക്കുന്ന കെപിസിസി ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും വിട്ടുനിൽക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ.സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഇരുവരും വിട്ടുനിൽക്കുന്നതെന്നാണ് സൂചന.

ചിന്തിൻ ശിബിരത്തെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് പാർട്ടി ഉറ്റുനോക്കുന്നതെന്ന് സുധാകരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് നിലവിലുള്ളത്. പാർട്ടിക്ക് പുതിയ മുഖം നൽകുകയാണ് ലക്ഷ്യം. പാർട്ടിയുടെ തിരിച്ചു വരവിനുള്ള രാഷ്ട്രീയ പ്രകിയ ഏറ്റെടുക്കാൻ ബാധ്യത പെട്ടവരുടെ സമ്മേളനമാണ് ചിന്തിൻ ശിബിരമെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു.

രണ്ട് ദിവങ്ങളിലായി നടക്കുന്ന ചിന്തിൻ ശിബിരത്തിൽ 191 പ്രിതിനിധികളാണ് പങ്കെടുക്കുന്നത്.'നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം പരാജയം കോൺഗ്രസ് പ്രതിക്ഷിച്ചിരുന്നില്ല. പരാജയം ജനാധിപത്യ ശക്തികളെ തളർത്തി. രണ്ടാമൂഴം ഇടതു പക്ഷം ജയിച്ചുവെന്നത് ജനാധിപത്യ വിശ്വാസികളെ വല്ലാതെ അലട്ടി'. ആ തളർച്ച പ്രസ്ഥാനത്തെയും ബാധിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

മുന്നോട്ടുള്ള രാഷ്ട്രീയ നയത്തിന് വ്യക്തത വേണം. ഈ നയം പുതിയ തലമുറയെയും താഴെ തട്ടിലെ പ്രവർത്തകരെയും ബോധ്യപ്പെടുത്താൻ കോൺഗ്രസ് പാർട്ടിക്ക് കഴിയണം. പാർട്ടി സ്‌കൂളുകളും പഠന ക്ലാസുകൾ സംഘടിപ്പിക്കണം. ഓരോ പ്രവർത്തനങ്ങളിലൂടെയും ആകർഷകമായ നിലയിലേക്ക് പാർട്ടി ഉയരണം. പാർട്ടിയുടെ പോഷക സംഘടനകൾ പലതും സജീവമല്ല. സംഘടനകൾക്ക് പാവപ്പെട്ടവരുടെ അത്താണിയാവാൻ കഴിയണം. ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തണമെന്നും സുധാകരൻ പറഞ്ഞു

കെപിസിസി ചിന്തൻ ശിബിരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമായി നടക്കുന്ന ചിന്തൻ ശിബിരത്തിൽ സംഘടനാ നവീകരണം ഉൾപ്പടെയുള്ള അഞ്ച് റിപ്പോർട്ടുകളിന്മേൽ വിശദമായ ചർച്ച ഉണ്ടായേക്കും.