കോഴിക്കോട്: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ആരോപണം കടുപ്പിച്ചു ബിജെപി നേതാവ് കെ സുരേന്ദ്രൻ. താൻ പറഞ്ഞ കാര്യങ്ങളെല്ലാം സ്വന്തം ബോധ്യത്തിൽ നിന്നും പറഞ്ഞതാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ശ്രീരാമകൃഷ്ണനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല. നിയമസഭ സ്പീക്കറെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കർ കാണിച്ചിട്ടില്ല. സ്വർണക്കടത്തുകാരെ താൻ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കർ പറയുന്നത്.

സ്പീക്കർക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്. ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ സ്പീക്കർ തയ്യാറാകുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിന് വേണ്ടി വലിയ അഴിമതി നടത്തി. ഊരാളുങ്കൽ സൊസൈറ്റി സിപിഎം. നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. അധികം തുകയുടെ ടെണ്ടർ നൽകി ബാക്കി തുക നേതാക്കൾ പങ്കിട്ടെടുക്കുന്നു. വൈവിധ്യമില്ലാത്ത മേഖലകളിലും സിപിഎം. ഭരിക്കുന്ന ഊരാളുങ്കലിന് സർക്കാർ കരാർ നൽകുന്നുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരായ അന്വേഷണം വൈകിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ ഒത്താശയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തെക്കുറിച്ചറിയാൻ തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.'എന്താണ് സി എം രവീന്ദ്രന്റെ അസുഖമെന്ന് ജനങ്ങളോട് പറയാൻ മെഡിക്കൽകോളേജ് സൂപ്രണ്ട് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടെന്നാണ് പോളിങ് ശതമാനം കാണിക്കുന്നത്. നിലവിലെ സാഹചര്യം ബിജെപി ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.