കോഴിക്കോട്: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിഷേധക്കാരെ മുഴുവൻ ഒരുമിച്ചു ചേർത്ത് വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സർക്കാർ ആരുമായി ചർച്ച നടത്തിയാലും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ ശക്തമായ പ്രതിഷേധമുണ്ടാകും. ആരെയെങ്കിലും ഒഴിപ്പിക്കാൻ ശ്രമിച്ചാൽ തടയും. നഷ്ടപരിഹാരത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. മന്ത്രിക്ക് ശുചിമുറി നിർമ്മിക്കാൻ നാലര ലക്ഷമാണ് സർക്കാർ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലര ലക്ഷം നൽകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ആയിരക്കണക്കിനു കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങൾക്ക് തുച്ഛമായ തുക നൽകാനുള്ള നീക്കം അനുവദിക്കാനാകില്ല.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കുന്നതു വഴി സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള താൽപര്യം പുറത്തു വന്നു. സർവീസ് ചട്ടങ്ങളും രാഷ്ട്രീയ ധാർമികതയും രണ്ടും രണ്ടാണ്. ശിവശങ്കറിനെ ഒരു കോടതിയും കുറ്റവിമുക്തനാക്കിയിട്ടില്ല. അന്വേഷണ ഏജൻസികൾ നൽകിയ കുറ്റപത്രത്തിൽ ശിവശങ്കറിന്റെ പേരുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.