ആറന്മുള: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ പി. ശ്രീരാമകൃഷ്ണൻ നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

'രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാൻ നിയമസഭയെ ദുരുപയോഗപ്പെടുത്തുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണന് അതിൽ വ്യക്തിപരമായ താത്പര്യം കൂടിയുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പി.ശ്രീരാമകൃഷ്ണനും വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി തവണ സ്പീക്കർ സ്വപ്നയെ വിളിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വപ്ന സുരേഷുമായിട്ടുള്ള വ്യക്തിബന്ധവും കള്ളക്കടത്തുകാരുമായിട്ടുള്ള ബന്ധവും നിയമസഭയെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ നോക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനം ദുർബലപ്പെടുത്തലാണ്', സുരേന്ദ്രൻ ആറന്മുളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

എക്സിക്യുട്ടീവിന്റെ അധികാരത്തിന്മേൽ നിയമസഭ അനാവശ്യമായി കൈക്കടത്തുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. നിയമസഭയുടെ ഒരവകാശവും ഇവിടെ ലംഘിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും നിയമസഭ കാണിച്ച താത്പര്യം അമിതാധികാര പ്രയോഗമാണ്. അവർക്ക് അതിന് ഒരു അവകാശവുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.