കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്ന് കാണിച്ച സി.എ.ജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്ക് കേരളം ഇന്ത്യയിലാണെന്ന് ഓർക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അഴിമതി തുറന്ന് കാണിച്ചതിനാണ് സി.എ.ജിയെ പോലെ ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഇടതുസർക്കാരിന്റെ കള്ളകളിക്കെതിരെ ആരും പ്രതികരിക്കാതിരിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ല. സർക്കാർ പദ്ധതികളുടെ സാമ്പത്തിക ഇടപാടുകളും നിയമസാധുതയുമൊക്കെ പരിശോധിക്കാൻ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുണ്ടെന്നും, ഈ തത്വം മറികടന്ന് വികസന പദ്ധതികളുടെ ഫയൽ ആവശ്യപ്പെടാനുള്ള അധികാരം ഒരു അന്വേഷണ ഏജൻസിക്കും ഇല്ലെന്നുമൊക്കെയാണ് എൻഫോഴ്സ്മെന്റ് ലൈഫ് മിഷന്റെയടക്കം ഫയലുകൾ ചോദിച്ചപ്പോൾ സർക്കാർ പറഞ്ഞിരുന്നത്. ഇപ്പോൾ ധനമന്ത്രി തന്നെ കിഫ്ബി വായ്പകൾ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള സി.എ.ജി തയാറാക്കിയ കരട് റിപ്പോർട്ട് അട്ടിമറിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറയുന്നത് അപഹാസ്യമാണ്.

സർക്കാരിന്റെ അഴിമതികൾക്കും തട്ടിപ്പുകൾക്കുമെതിരെ ആര് വന്നാലും അത് സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സമരം ചെയ്യുന്ന പോലെ സി.എ.ജിക്കെതിരെയും സമരം ചെയ്യാൻ സി.പിഎം തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. ധനകാര്യമന്ത്രി തോമസ് ഐസക്ക് നടപ്പിലാക്കുന്ന പലപദ്ധതികളും വൻഅഴിമതിയാണ്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സിപിഎം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണ വെളുപ്പിക്കലും നടത്തുന്നുണ്ട്. കിഫ്ബിയിൽ ഒരു ഓഡിറ്റിംഗും ടെണ്ടർ നടപടികളുമില്ല. കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറി. 8000 കോടിയുടെ പദ്ധതികൾ വരെ ടെണ്ടർ വിളിക്കാതെ ഊരാളുങ്കലിന് കൊടുക്കുകയാണ്. കിഫ്ബിയുടെ ഇടപാടുകൾ ഇ.ഡി അന്വേഷിച്ചാൽ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും. കിഫ്ബിയിൽ നടന്ന കൊള്ളകൾ കണ്ടെത്തിയതുകൊണ്ടാണ് ധനമന്ത്രിക്ക് അസഹിഷ്ണുത വന്നത്. കിഫ്ബിയിലേക്കുള്ള വരവും ചെലവും ദുരൂഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.