തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി മന്ത്രി കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അവസാനം വരെ ബാറ്റ് ചെയ്ത ക്യാപ്റ്റന്റെ ശരീരഭാഷയായിരുന്നു പിണറായിക്ക് എന്നു പറഞ്ഞു കൊണ്ടാണ് ജലീൽ രംഗത്തെത്തിയത്. ആരോപണ ബോളുകൾ മുഴുവൻ സിക്‌സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീർത്തു എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

പിണറായി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ - ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികൾ അവിശ്വാസം പ്രകടിപ്പിച്ചെന്നും മന്ത്ര ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും യുഡിഎഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നുവെന്നും കെ ടി ജലീൽ അവകാശപ്പെട്ടു.

പ്രതിപക്ഷത്തിന്റെ അട്ടഹാസങ്ങൾ കൂസാതെ ആദ്യം മുതൽ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റന്റെ ശരീരഭാഷയായിരുന്നു പിണറായിക്ക്. എതിർ ടീമിലെ ബൗളർമാരുതിർത്ത ആരോപണ ബോളുകൾ മുഴുവൻ സിക്‌സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീർത്തു അദ്ദേഹം. നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട്, 75 വയസ്സുകാരനായ ഒരു പോരാളി ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയില്ലാതെ വിജയശ്രീലാളിതനായെന്നും ജലീൽ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ - ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികൾ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചക്കാണ് ഇന്നലെ കേരളം സാക്ഷിയായത്. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സഭാതലത്തിലും പുറത്തും യുഡിഎഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നു.

ഇന്നോളം ഒരു ഭരണാധികാരിയുടെയും ഇത്രയും നീണ്ട പ്രസംഗം ഇടതടവില്ലാതെ ഒരു ഭാഷയിലെ മുഴുവൻ വാർത്താചാനലുകളും തൽസമയം സംപ്രേഷണം ചെയ്തിട്ടുണ്ടാവില്ല. നിയമസഭയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന തോന്നലാണ് പ്രതിപക്ഷ മെമ്പർമാരെ ഗത്യന്തരമില്ലാതെ നടുത്തളത്തിലെത്തിച്ചത്. അവരുയർത്തിയ അട്ടഹാസങ്ങൾ കൂസാതെ, ശബ്ദത്തിൽപോലും തെല്ലും ഇടർച്ചയില്ലാതെ ചങ്കുറപ്പോടെ നിന്ന്, ആദ്യം മുതൽ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റന്റെ ശരീരഭാഷയായിരുന്നു പിണറായിക്ക്.

എതിർ ടീമിലെ ബൗളർമാരുതിർത്ത ആരോപണബോളുകൾ മുഴുവൻ, സിക്‌സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീർത്ത് സഭാതലത്തിൽ അൽഭുതം കുറിച്ച പിണറായി വിജയൻ, ഭേദിക്കാനാകാത്ത നേട്ടത്തിന്റെ ഉടമയായി മാറുന്നതാണ് ലോകം കണ്ടത്. മറ്റുള്ളവരിൽ നിന്ന് ഒരു കമ്യുണിസ്റ്റ്കാരൻ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങൾകൊണ്ടും തെളിയിച്ച ദിവസവും കൂടിയായിരുന്നു 2020 ഓഗസ്റ്റ് 24. 75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയേശാതെ, നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും.