കൊച്ചി: ആകാംക്ഷയുടെ പിരിമുറുക്കം അയഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതിന് വിരുദ്ധമായി കെ.വി.തോമസ് ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളം മാറ്റി വച്ചു. കെപിസിസി നേതൃത്വം കെ.വി.തോമസിനെ നാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതോടെയാണ് തോമസ് മാഷ് നിലപാട് മാറ്റിയത്. ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കൾ കെ.വി.തോമസുമായി ഫോണിൽ ആശയവിനിമയം നടത്തി. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.നാളെ നടത്താനിരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗവും മാറ്റിവെച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് എത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി ചർച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെയാണ് വാർത്താ സമ്മേളനം മാറ്റിയത്. നാളെ തിരുവനന്തപുരത്തെത്തുന്ന കെ.വി തോമസ് അശോക് ഗലോട്ടുമായി ചർച്ച നടത്തും.

സോണിയ ഗാന്ധി പറഞ്ഞാൽ പാലിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ നാളെ കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് കെ.വി..തോമസ് പറഞ്ഞു.പാർട്ടിക്കാർ പല തവണ ആക്ഷേപിച്ചു. ഒടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിലും അത് ഉണ്ടായി. സോണിയ ഗാന്ധിയോടുള്ള കടപ്പാട് അത്രമാത്രമാണ്. അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല. പാർട്ടിയോട് ഒരു സ്ഥാനവും ഞാൻ ചോദിച്ചിട്ടില്ല. അതെല്ലാം വാർത്തകൾ മാത്രമാണ്. സോണിയ ഗാന്ധി എന്തുപറഞ്ഞാലും ഞാൻ തലകുനിച്ച് അനുസരിക്കുമെന്നും കെ.വി. തോമസ് പറഞ്ഞ

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായ കെ.വി. തോമസിനെ ഒഴിവാക്കി കോൺഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. അന്ന് മുതൽ സംസ്ഥാന നേതൃത്വവുമായി അത്ര രസത്തിലല്ല തോമസ്. ഏറ്റവും ഒടുവിൽ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നൽകാൻ ആലോചന നടന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ വിസ്സമ്മതിച്ചു. ഇതോടെയാണ് തോമസിന്റെ നീക്കങ്ങളെ കോൺഗ്രസ് നേതൃത്വം സംശയത്തോടെ വീക്ഷിച്ച് തുടങ്ങിയത്.

സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന കെ.വി.തോമസ് ശനിയാഴ്ച എന്തുപറയും എന്നായിരുന്നു ആകാംക്ഷ. എൽഡിഎഫിലേക്ക് ചേക്കേറുമെന്നായിരുന്നു സംസാരം. തുവരെയുള്ള ചോദ്യങ്ങൾക്ക് വരട്ടെ പറയാം എന്നായിരുന്നു മറുപടി. അതേസമയം, നിയമസഭാ സീറ്റിന് വേണ്ടിയുള്ള തന്ത്രപരമായ കളിയായാണ് ഇടത്-വലത് ക്യാമ്പുകൾ ഇതിനെ നിരീക്ഷിച്ചത്.

തന്നെയോ മകൾ രേഖയോ സ്ഥാനാർത്ഥിയാക്കണം. അതല്ലെങ്കിൽ, അന്തസോടെ കൊണ്ടുനടക്കാവുന്ന പദവി. ഇതിന് വേണ്ടിയുള്ള വിലപേശലായും തോമസ് മാഷിന്റെ നീക്കത്തെ കാണുന്നവരുണ്ട്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം, പാർട്ടി ചാനലിന്റെയും മുഖപത്രത്തിന്റേയും ചുമതല അടക്കം ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത പദവികളോട് അദ്ദേഹം മുഖം തിരിച്ചു. അനുനയശ്രമങ്ങൾക്ക് പരിശ്രമിക്കുന്നവരോട് തന്റെ അടുത്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടതായും അഭ്യൂഹങ്ങൾ പരന്നിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായ കെ.വി. തോമസിനെ ഒഴിവാക്കി കോൺഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. ഇതോടെ ഇടഞ്ഞ തോമസിന്റെ നീക്കങ്ങളെ കോൺഗ്രസ് നേതൃത്വം സംശത്തോടെ വീക്ഷിച്ച് തുടങ്ങിയത്.
കേരള സന്ദർശനം നടത്തുന്ന അശോക് ഗഹ്ലോട്ടിനെ കാണാനായി കെ വി തോമസിനെ കേരള നേതാക്കൾ കെ പി സി സി ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ തിരുവനന്തപുരത്തേക്ക് വരാനാകില്ലയെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.

ക്രൈസ്തവസഭാ നേതൃത്വത്തോട് അടുത്ത ബന്ധം നിലനിർത്തുന്ന കെ വി തോമസ് എൽഡിഎഫിലെത്തുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തിലായിരുന്നു എൽഡിഎഫ് നേതൃത്വം. സി പി എം എറണാകുളം ജില്ലാ കമ്മിറ്റി കെ വി തോമസിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
പിണറായി വിജയനുമായി സമീപദിവസങ്ങളിൽ നടത്തിയ കൂടിക്കാഴ്ചയിലും പാർട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് 'സുസ്വാഗതം' എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പ്രഖ്യാപിച്ചത്. എന്നാൽ തോമസിന്റെ വരവിനെ സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല.എം എം ലോറൻസ് കെ വി തോമസിന് സീറ്റ് കൊടുക്കുന്നതിനെ ശക്തമായി എതിർക്കുന്നു. സിപിഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് വിട്ടുവീഴ്ചകൾക്ക് സിപിഎം. തയാറാണ്.