തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാൻ പോയ പൊലീസുകാർ സഞ്ചരിച്ച വള്ളം കായലിൽ മുങ്ങിയപ്പോൾ വേഗത്തിലുള്ള രക്ഷപ്രവർത്തനത്തിന് അവസരം ഒരുങ്ങിയത് തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടപെടൽ.

വള്ളത്തിൽ തൂങ്ങി കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നിലവിളിച്ചതോടെയാണ് അപകടവിവരം നാട്ടുകാർ അറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് പൊലീസുകാരെ കരയിൽ എത്തിച്ചത്.

വർക്കലയിൽ നിന്ന് പണയിൽകടവിലേക്ക് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു(27) ആണ് അപകടത്തിൽ മരിച്ചത്.

വർക്കല ഇടവ പണയിലാണ് സംഭവം. വർക്കല സിഐയും രണ്ടു പൊലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളക്കാരൻ വസന്തൻ, സിഐ പ്രശാന്ത്, ബാലു, പ്രശാന്തെന്ന മറ്റൊരു പൊലീസുകാരൻ, ഇത്രയും പേരാണ് അപകടത്തിൽ പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇതിനിടെയാണ് വള്ളം മറിഞ്ഞത്.

വള്ളക്കാരനെയും സിഐ.യെയും പൊലീസുകാരനെയും ആദ്യം തന്നെ രക്ഷിക്കാനായി. അല്പസമയം കഴിഞ്ഞാണ് ബാലുവിനെ കരയ്ക്കെത്തിച്ചത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചിൽ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു.

സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരു ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പ്രതിയെ പിടിക്കാൻ പോകാൻ വള്ളമെടുക്കണമെന് സിഐ ആവശ്യപ്പെട്ടുവെന്നാണ് വള്ളക്കാരൻ വസന്തൻ പറയുന്നത്.

വള്ളത്തിന്റെ അറ്റത്തായാണ് ബാലു ഇരുന്നിരുന്നത്. വള്ളം മുന്നോട്ട് പോയപ്പോൾ ബാലു എഴുന്നേറ്റുവെന്നും അപ്പോൾ വള്ളം മറിഞ്ഞുവെന്നുമാണ് വസന്തൻ പറയുന്നത്. സിഐയെയും ഒരു പൊലീസുകാരനെയും രക്ഷിക്കാൻ ശ്രമിച്ചു. ബാലുവും നീന്തുന്നുണ്ടായിരുന്നുവെന്നും കരയ്‌ക്കെത്തിച്ച് തിരിഞ്ഞു നോക്കിയപ്പോൾ ഇയാളെ കണ്ടില്ലെന്നുമാണ് വസന്തന്റെ വിശദീകരണം.

ഒട്ടകം രാജേഷ് ഒളിവിൽക്കഴിയുന്ന കേന്ദ്രം രഹസ്യ വിവരത്തിലൂടെ തിരിച്ചറിഞ്ഞ പൊലീസ് വള്ളത്തിൽ പണയിൽക്കടവിലേക്ക് പോവുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർക്കൊപ്പം വർക്കലയിൽ നിന്നുള്ള പൊലീസുകാരും പ്രതിയെ പിടികൂടാനായി വള്ളത്തിൽ പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

വള്ളത്തിൽ തൂങ്ങി കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നിലവിളിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും മറ്റും ഓടിക്കൂടി രണ്ട് പൊലീസുകാരെ കരയ്ക്കെത്തിച്ചു. അഗ്‌നിരക്ഷാസേനയെത്തിയ ശേഷമാണ് ബാലുവിനെ കരയ്ക്കെത്തിക്കാനായത്. അവശനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാലു ഉൾപ്പെടെ അമ്പത് പൊലീസുകാരാണ് എസ്എപി ക്യാമ്പിൽ നിന്ന് ശിവഗിരിയിലേക്ക് പോയത്. ഈ സംഘത്തിൽ നിന്ന് പത്ത് പേരെ വർക്കല പൊലീസ് സ്റ്റേഷനിലേക്ക് അറ്റാച്ച് ചെയ്യുകയായിരുന്നു.

പുന്നപ്ര ആലിശ്ശേരിൽ കാർത്തികയിൽ ഡി സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ് ബാലു. സിവിൽ എഞ്ചിനീയറിങ്, ധനതത്വശാസ്ത്രം എന്നിവയിൽ ബിരുദധാരിയായ ബാലു അവിവാഹിതനാണ്, ഇരുപത്തിയേഴ് വയസായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയിൽ ചേർന്നത്.

ബാലുവിന്റെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അനുശോചിച്ചു. സെപ്റ്റംബറിൽ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു

പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളിൽ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.