ആലപ്പുഴ: ലൗ ജിഹാദിനെ പ്രമോട്ട് ചെയ്യുന്ന ഇത്തരം അച്ഛന്മാരെ കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കണം,,,,- എറണാകുളം കടവന്ത്ര സെയ്ന്റ് ജോസഫ്സ് പള്ളിയിൽ നടന്ന മിശ്രവിവാഹത്തെച്ചൊല്ലി സിറോ മലബാർ സഭയിൽ വാക്പോരിന് പുതിയ തലം നൽകുന്നതാണ് ഈ ഫേസ്‌ബുക്ക് കമന്റ്. ഒരു പെൺകുട്ടി കൂടി ഞങ്ങളുടെ കുടുംബത്തിൽ....ഗ്രീൻ ഫാമിലേക്ക് സ്വാഗതം എന്ന മറ്റൊരു കമന്റ്. എറണാകുളം കടവന്ത്ര സെയ്ന്റ് ജോസഫ്സ് പള്ളിയിലെ മിശ്രവിവാഹം വിവാദങ്ങളിൽ കുടുങ്ങുകയാണ്. കാനോനിക നിയമമനുസരിച്ചാണ് വിവാഹം നടത്തിയതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ നിരുത്തരവാദപരമായ സമീപനം ഉണ്ടായെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്.

ഏതായാലും ഈ വിവാദത്തിലേക്ക് ലൗ ജിഹാദിനേയും എത്തിക്കുകയാണ് കത്തോലിക്കാ സഭയിലെ ഒരു വിഭാഗം. പലവിധ ന്യായങ്ങൾ സോഷ്യൽ മീഡിയയിൽ അതിശക്തമായി നടക്കുന്നുണ്ട്. സഭയിലെ വിഭാഗീയതയും ഇതിനിടെ തലപൊക്കുന്നു. അങ്ങനെ സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് വിവാദം നീങ്ങുന്നത്. തൽകാലം കരുതലോടെ മാത്രമേ സഭ ഔദ്യോഗികമായി പ്രതികരിക്കൂ. ആവശ്യമില്ലാത്ത വിവാദമാണ് ഇതെന്ന വാദവും ശക്തമാണ്. ഡോക്ടർ ഫർഹാനും ഡോക്ടർ മോണിക്കയും തമ്മിലെ വിവാഹമാണ് വിവാദമാകുന്നത്.

ഇരിങ്ങാലക്കുട രൂപതയിലുള്ള പെൺകുട്ടിയും തലശ്ശേരി സ്വദേശിയായ ഇതര മതസ്ഥനും തമ്മിലാണ് വിവാഹിതരായത്. ഡോക്ടർമാരായ ഇവർ നേരത്തേ രജിസ്റ്റർ വിവാഹം നടത്തിയിരുന്നു. ഒരുമിച്ചു കൊച്ചിയിൽ ജോലിചെയ്യുന്നവരാണ്. സത്ന രൂപത മുൻ ബിഷപ്പ് മാർ മാത്യു വാണിയക്കിഴക്കേൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. വിവാഹം നടത്തിക്കൊടുത്ത വൈദികനായ ഫാ. ബെന്നി മാരാംപറമ്പിലിനെതിരേ സൈബർ ആക്രമണവും രൂക്ഷമാണ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് അന്വേഷിച്ച കമ്മിഷന്റെ കൺവീനറാണ് അദ്ദേഹം. ഈ സഭാ രാഷ്ട്രീയമാണ് വിവാദങ്ങൾക്ക് കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത്.

മിശ്ര വിവാഹിതരാകുന്നവരിൽ കത്തോലിക്കർ ആരാണോ അവരുടെ മാതൃഇടവകയിൽനിന്നുള്ള കുറി ലഭിച്ചാൽ വിവാഹം നടത്തിക്കൊടുക്കാൻ കാനോനിക നിയമം അനുശാസിക്കുന്നുണ്ടെന്ന് ഫാ. ബെന്നി മാരാംപറമ്പിൽ പറയുയുന്നു. കത്തോലിക്ക വിശ്വാസം കൈവിടില്ലെന്നും മക്കളെ കത്തോലിക്ക വിശ്വാസത്തിൽ വളർത്തുമെന്നുമുള്ള സത്യവാങ്മൂലം വാങ്ങി അക്രൈസ്തവരുമായുള്ള വിവാഹം പള്ളിയിൽ നടത്തിക്കൊടുക്കാറുണ്ടെന്ന്(ഡിസ്പാരിറ്റി ഓഫ് കൾട്ട്) സഭാകേന്ദ്രങ്ങൾ പറഞ്ഞു.

നടിമാരായ അമല പോൾ, പേളി മാണി എന്നിവരുടെ വിവാഹച്ചടങ്ങുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എറണാകുളത്തെ പള്ളികളിൽ ഇത്തരം വിവാഹങ്ങൾ സാധാരണമാണെന്നും വിവാഹം നടത്തുന്നതിന് തടസ്സമില്ല എന്നുള്ള കുറി മാതൃഇടവകയിൽനിന്ന് വാങ്ങിയാണ് ഇതു നടത്തുന്നതെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ വിവാദത്തെ വർഗ്ഗീയമായി തിരിച്ച് നേട്ടമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് വിവാഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

എന്നാൽ, വേണ്ടത്ര രേഖകൾ ഇല്ലാതെയാണ് വിവാഹം നടത്തിയതെന്ന് എതിർവിഭാഗം ആരോപിക്കുന്നു. ഡിസ്പാരിറ്റി ഓഫ് കൾട്ടിന് കാനോനിക അനുവാദം ഇരിങ്ങാലക്കുട രൂപതാധ്യക്ഷനിൽനിന്നോ എറണാകുളം മെത്രാപ്പൊലീത്തൻ വികാരിയിൽനിന്നോ വാങ്ങിയിരുന്നില്ലെന്ന് ഇവർ ആരോപിച്ചു. ഇക്കാര്യത്തിൽ വൈദികന് ഗുരുതര വീഴ്ചപറ്റിയെന്നാണ് വാദം. പലവിധ വാദങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് താഴെ ചർച്ചകളും സജീവം

ഷൈജു ആന്റണിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ

എറണാകുളം ടൗൺ പള്ളികളിൽ മറ്റു ഇടവകകളിൽ നിന്നുള്ള മിശ്രവിവാഹങ്ങൾ സാധാരണമാണ്. മാതൃഇടവകയിൽ നിന്ന് 'വിവാഹം നടത്തുന്നതിന് തടസമില്ല' എന്നു കാണിക്കുന്ന കുറി വാങ്ങിയാണ് ഇത്തരം വിവാഹങ്ങൾ ആശീർവദിക്കാറുള്ളത്. മറ്റു കാനോനിക നടപടികൾ പൂർത്തിയാക്കാറുള്ളത് മാതൃ ഇടവക വികാരിയാണ്. വിവാദമായ ഈ വിവാഹം ഇതേ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയത്. ഈ വിവാഹം സംബന്ധിച്ച് പണമിടപാടുകൾ ഒന്നും തന്നെ നടന്നിട്ടില്ല. 10 ലക്ഷം രൂപ വാങ്ങി എന്ന വ്യാജ ആരോപണം തൽപരകക്ഷികൾ ബോധ പൂർവ്വം പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകിയതായി അറിയുന്നു. കൽദായ സംഘികൾ ഈ അവസരത്തിൽ അനാവശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നു.

1. ഇരിങ്ങാലക്കുട രൂപതയിലെ കുഴിക്കാട്ടുശേരി ഇടവകാംഗമായ പെൺകുട്ടിയുടെ ഇടവകയിൽ നിന്നും കുറി കൊടുത്ത വികാരിയച്ചൻ വേണ്ടത്ര അനുമതി ഇല്ലാതെയാണ് കുറി കൊടുത്തത് എന്നറിയുന്നു.
2. ഡിസ്പാരിറ്റി ഓഫ് കൾട്ടിന് കാനോനിക അനുവാദം ഇരിങ്ങാലക്കുട രൂപതാധ്യക്ഷനിൽ നിന്ന് കുഴിക്കാട്ടുശേരി ഇടവക വികാരി വാങ്ങേണ്ടതായിരുന്നു. അത് വാങ്ങിയിരുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം.
3. ഭീമമായ തുക പള്ളി പണിക്ക് നൽകിയ ആളായതിനാൽ കുഴിക്കാട്ട്‌ശേരി വികാരി മറ്റൊന്നും നോക്കാതെ കുറി നൽകുകയായിരുന്നു. 'വിവാഹം നടത്തുന്നതിന് തടസമില്ല' എന്ന് കുറിയിൽ എഴുതിയിരുന്നു.
4. മാതൃ ഇടവകയിൽ നിന്ന് പൂർത്തിയാക്കേണ്ട കാനോനിക നടപടികൾ പൂർത്തിയാക്കിയിട്ടില്ല എന്ന് കുറിയിൽ എഴുതിയില്ല. മറ്റൊരു ഇടവക വികാരിക്ക് മാതൃഇടവകയിൽ നിന്ന് പൂർത്തിയാക്കേണ്ട കാനോനിക നടപടികൾ പൂർത്തിയാക്കാനുമാവില്ല.
5. ഡിസ്പാരിറ്റി ഓഫ് കൾട്് അനുസരിച്ച് വിവാഹം നടത്തുമ്പോൾ കാനോനിക ഫോമിൽ നിന്നും ഡിസ്പൻസേഷൻ അനുവദിച്ചത് സംബന്ധിച്ച് ലഭിച്ച കൽപന വാങ്ങേണ്ടത് ഇടവക വികാരിയാണ്. സത്യവാങ്മൂലം വാങ്ങി ഒരാഴ്ച കഴിഞ്ഞ് കുറി റെഡിയായിട്ടുണ്ട് എന്ന് വികാരി കുടുംബത്തെ അറിയിക്കുകയായിരുന്നു.
6. അന്യമതസ്ഥനായ ഒരു വ്യക്തിയുടെ വിവാഹമായതിനാൽ ആശീർവദിക്കാൻ വന്ന ബിഷപ്പും കുറി വായിച്ച് ഉറപ്പു വരുത്തിയിരുന്നു.
7. കടവന്ത്ര വികാരി ബെന്നി മാരാമ്പറമ്പലിനെയും വയോധികനായ മാർ മാത്യു വാണിയക്കിഴക്കേൽ പിതാവിനെയും കുഴിക്കാട്ടുശേരി വികാരി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു വേണം കരുതാൻ.
8. അവശ്യം വേണ്ട കാനോനിക അനുവാദങ്ങളില്ലാതെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് അന്യമതസ്ഥനായ വ്യക്തിയുടെ വിവാഹം ആശീർവ്വദിക്കാൻ കുറി നൽകിയതു വഴി കുഴിക്കാട്ടുശ്ശേരി വികാരി കാനോൻ നിയമങ്ങൾ ലംഘിച്ചു എന്നു സംശയിക്കണം.
8. എർണാകുളത്തെ പ്രമുഖ വൈദികൻ എന്ന നിലയിൽ അതിരൂപതയിലെ സ്ഥലക്കച്ചവടം സംബന്ധിച്ച കമ്മിഷൻനിൽ വരെ പ്രവർത്തിച്ച കടവന്തറ വികാരി ഫാ. ബെന്നി മാരാമ്പറമ്പിലിനെ കുടുക്കുവാൻ തക്കം പാർത്തിരുന്ന കൽദായ സംഘികൾ ഒരുക്കിയ കെണിയാണിതെന്ന് സംശയിക്കണം.