കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽപ്പെട്ട കടവന്തറ ഇടവക ദേവാലയത്തിൽ വച്ച് അന്യമതസ്ഥനായ യുവാവും ക്രൈസ്തവ യുവതിയും തമ്മിലുള്ള വിവാഹ തിരുക്കർമ്മത്തിൽ പങ്കെടുത്തത് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നന്നെന്നും മാർ മാത്യു വാണിയ കിഴക്കേൽ അറിയിച്ചു. സഭയ്‌ക്കോ സമൂഹത്തിനോ യാതൊരു ഉതപ്പോ ദോഷമോ ഇതുകൊണ്ടുണ്ടാകാൻ ആഗ്രഹിച്ചില്ലെന്ന് കടവന്ത്ര സെന്റ് ജോസഫ് വികാരി ഫാ ബെന്നി ജോൺ മാരംപറമ്പിലും വിശദീകരിച്ചിട്ടുണ്ട്. അപവാദം അവസാനിപ്പിക്കണമെന്നും അതിരൂപത വിശദീകരണം നൽകണമെന്നും വികാരി ആവശ്യപ്പെട്ടിട്ടുണ്ട്.

ലൗ ജിഹാദിനെ പ്രമോട്ട് ചെയ്യുന്ന ഇത്തരം അച്ഛന്മാരെ കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കണം,,,,- എറണാകുളം കടവന്ത്ര സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ നടന്ന മിശ്രവിവാഹത്തെച്ചൊല്ലി സിറോ മലബാർ സഭയിൽ വാക്‌പോരിന് പുതിയ തലം നൽകുന്നതാണ് ഈ ഫേസ്‌ബുക്ക് കമന്റ്. ഒരു പെൺകുട്ടി കൂടി ഞങ്ങളുടെ കുടുംബത്തിൽ....ഗ്രീൻ ഫാമിലേക്ക് സ്വാഗതം എന്ന മറ്റൊരു കമന്റ്. എറണാകുളം കടവന്ത്ര സെയ്ന്റ് ജോസഫ്‌സ് പള്ളിയിലെ മിശ്രവിവാഹം അങ്ങനെ വിവാദങ്ങളിൽ കുടുങ്ങി. ഇതോടെയാണ് മാർ മാത്യു വാണിയ കിഴക്കേൽ ക്ഷമാപണം നടത്തിയത്.

ഈ വിവാദത്തിലേക്ക് ലൗ ജിഹാദിനേയും എത്തിക്കുകയായിരുന്നു കത്തോലിക്കാ സഭയിലെ ഒരു വിഭാഗം. പലവിധ ന്യായങ്ങൾ സോഷ്യൽ മീഡിയയിൽ അതിശക്തമായി നടക്കുന്നുണ്ട്. സഭയിലെ വിഭാഗീയതയും ഇതിനിടെ തലപൊക്കുന്നു. അങ്ങനെ സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് വിവാദം നീങ്ങുന്നത്. തൽകാലം കരുതലോടെ മാത്രമേ സഭ ഔദ്യോഗികമായി പ്രതികരിക്കൂ. ആവശ്യമില്ലാത്ത വിവാദമാണ് ഇതെന്ന വാദവും ശക്തമാണ്. ഡോക്ടർ ഫർഹാനും ഡോക്ടർ മോണിക്കയും തമ്മിലെ വിവാഹമാണ് വിവാദമാകുന്നത്. ഈ സാഹചര്യത്തിലാണ് മാർ മാത്യു വാണിയ കിഴക്കേൽ മാപ്പപേക്ഷ നൽകിയത്.

ക്രിസ്ത്യാനിയായ ഒരു വ്യക്തി മറ്റു മതത്തിൽപ്പെട്ട വ്യക്തിയെ ജീവിത പങ്കാളിയാക്കുമ്പോൾ അന്യമതത്തിൽപ്പെട്ടവർക്ക് മതം മാറാൻ താൽപര്യമില്ലെങ്കിലും ക്രിസ്തീയമായി വിവാഹം ആശീർവദിക്കാനുള്ള അനുവാദം പ്രത്യേക സാഹചര്യത്തിൽ നല്കാറുണ്ട്. ഇത്തരത്തിലുള്ള വിവാഹം പള്ളിയിൽ വച്ച് നടത്തിയാലും അത് കൂദാശയാകുന്നില്ല.കത്തോലിക്കരായ രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹമാണ് കൂദാശയായി പരിഗണിക്കപ്പെടുന്നത്. അന്യ മതത്തിൽപ്പെട്ട വ്യക്തിയുമായുള്ള വിവാഹം പള്ളിയിൽ വച്ച് നടത്തുമ്പോൾ തിരുകർമ്മങ്ങൾ ആഘോഷമാക്കാൻ പാടില്ലായെന്നും കഴിയുന്നത്ര ലളിതമായിരിക്കണമെന്നും സഭാനിയമം അനുശാസിക്കുന്നു. ഇത്തരം വിവാഹങ്ങളിൽ മെത്രാൻ മാർ പങ്കെടുക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം മാർ മാത്യു വാണിയ കിഴക്കേൽ പങ്കെടുത്ത മിശ്രവിവാഹം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷമാപണവുമായി മെത്രാൻ രംഗത്തെത്തിയത്.

മിശ്രവിവാഹത്തിൽ താൻ പങ്കെടുത്തത് ക്രിസ്സ്തീയ വ്യക്തിയുമാള്ള അടുത്ത ബന്ധത്തിന്റെ പേരിലാണെന്നും അതിൽ ഖേദിക്കുന്നെന്നും മാർ മാത്യു വാണിയ കിഴക്കേൽ കത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട രൂപതയിലുള്ള പെൺകുട്ടിയും തലശ്ശേരി സ്വദേശിയായ ഇതര മതസ്ഥനും തമ്മിലാണ് വിവാഹിതരായത്. ഡോക്ടർമാരായ ഇവർ നേരത്തേ രജിസ്റ്റർ വിവാഹം നടത്തിയിരുന്നു. ഒരുമിച്ചു കൊച്ചിയിൽ ജോലിചെയ്യുന്നവരാണ്. സത്‌ന രൂപത മുൻ ബിഷപ്പ് മാർ മാത്യു വാണിയക്കിഴക്കേൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. വിവാഹം നടത്തിക്കൊടുത്ത വൈദികനായ ഫാ. ബെന്നി മാരാംപറമ്പിലിനെതിരേ സൈബർ ആക്രമണവും രൂക്ഷമാണ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് അന്വേഷിച്ച കമ്മിഷന്റെ കൺവീനറാണ് അദ്ദേഹം. ഈ സഭാ രാഷ്ട്രീയമാണ് വിവാദങ്ങൾക്ക് കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത്.

മിശ്ര വിവാഹിതരാകുന്നവരിൽ കത്തോലിക്കർ ആരാണോ അവരുടെ മാതൃഇടവകയിൽനിന്നുള്ള കുറി ലഭിച്ചാൽ വിവാഹം നടത്തിക്കൊടുക്കാൻ കാനോനിക നിയമം അനുശാസിക്കുന്നുണ്ടെന്ന് ഫാ. ബെന്നി മാരാംപറമ്പിൽ പറയുയുന്നു. കത്തോലിക്ക വിശ്വാസം കൈവിടില്ലെന്നും മക്കളെ കത്തോലിക്ക വിശ്വാസത്തിൽ വളർത്തുമെന്നുമുള്ള സത്യവാങ്മൂലം വാങ്ങി അക്രൈസ്തവരുമായുള്ള വിവാഹം പള്ളിയിൽ നടത്തിക്കൊടുക്കാറുണ്ടെന്ന്(ഡിസ്പാരിറ്റി ഓഫ് കൾട്ട്) സഭാകേന്ദ്രങ്ങൾ പറഞ്ഞു.

നടിമാരായ അമല പോൾ, പേളി മാണി എന്നിവരുടെ വിവാഹച്ചടങ്ങുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എറണാകുളത്തെ പള്ളികളിൽ ഇത്തരം വിവാഹങ്ങൾ സാധാരണമാണെന്നും വിവാഹം നടത്തുന്നതിന് തടസ്സമില്ല എന്നുള്ള കുറി മാതൃഇടവകയിൽനിന്ന് വാങ്ങിയാണ് ഇതു നടത്തുന്നതെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ വിവാദത്തെ വർഗ്ഗീയമായി തിരിച്ച് നേട്ടമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് വിവാഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.