ചെന്നൈ: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ചലച്ചിത്ര താരവും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ രോഗമുക്തനായി. ആശുപത്രി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹം സമ്പൂർണനായി രോഗമുക്തനായെങ്കിലും ഡിസംബർ മൂന്നാംതീയതിവരെ ക്വാറന്റൈനിൽ കഴിയണമെന്നും ശ്രീരാമചന്ദ്ര മെഡിക്കൽ കോളജ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. നാലാംതീയതി മുതൽ അദ്ദേഹത്തിന് പൊതു പരിപാടികളിൽ പങ്കെടുക്കാം.

നവംബർ 22നാണ് കമൽഹാസന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അമേരിക്കയിൽ നിന്ന് തിരികെയെത്തിയപ്പോൾ ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ, വീണ്ടും സിനിമാ മേഖലയിൽ സജീവമാവുകയാണ് കമൽ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.