തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ അഞ്ചുവർഷക്കാലം ജനങ്ങളോടൊപ്പം നിൽക്കുകയും അവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരം കാണുകയും ചെയ്ത ഇടതുപക്ഷ മുന്നണിക്ക് ജനങ്ങൾ നൽകിയ പ്രതിഫലമാണ് ഈ വിജയം. എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കുമായി ഈ വിജയം സമർപ്പിക്കുന്നുവെന്നും എം എൻ സ്മാരകത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ കാനം പറഞ്ഞു.

യുഡിഎഫ് തകർന്നുകൊണ്ടിരിക്കുകയാണെന്നു അവർ ഇനിയെങ്കിലും മനസിലാക്കണം. പ്രതിപക്ഷം പ്രചരിപ്പിച്ച അപവാദങ്ങൾക്കും അഴിച്ചുവിട്ട നുണ പ്രചാരണങ്ങൾക്കും ജനങ്ങൾ ഒരു വിലയും കൽപ്പിച്ചില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള നിരന്തരമായ അവഗണനക്കെതിരായ പ്രതിഫലനം കൂടിയാണ് വൻവിജയം. 35 സീറ്റു ലഭിച്ചാൽ കേരളം ഭരിക്കുമെന്നു സ്വപ്നം കാണുന്നതിന് മര്യാദവേണ്ടേ? കേന്ദ്രം ഭരിക്കുന്ന കക്ഷി കേരളത്തിൽ സംപൂജ്യരായ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.