മുംബൈ: സിഖ് മതവിഭാഗക്കാർക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ പൊലീസ് കേസ്. മുംബൈയിലെ സബർബൻഘർ പൊലീസ് സ്റ്റേഷനിലാണ് കങ്കണയുടെ പേരിൽ എഫ്.ഐ.ആർ രജിസ്ടർ ചെയ്തിരിക്കുന്നത്.

കങ്കണ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റാണ് കേസിന് ആസ്പദം. പോസ്റ്റ് സിഖ് സമൂഹത്തെ മനപ്പൂർവം അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സിഖ് ഗുരുദ്വാര കമ്മറ്റിക്ക് വേണ്ടി പരാതി നൽകിയ അമർജീത്ത് സിങ് സിദ്ദു പറഞ്ഞു. വിഷയത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മറ്റി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ടു.

മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് സിഖ് ഗുരുദ്വാര കമ്മറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കങ്കണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ വിവാദ പരാമർശം. ''ഖലിസ്താനി ഭീകരർ ഇപ്പോൾ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാൽ ഒരു സ്ത്രീയെ നമ്മൾ മറക്കാൻ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്.

രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവർ ഖലിസ്താനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവൻതന്നെ അതിന് വിലയായി നൽകേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാൻ അവർ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാൽ അവർ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവർക്ക് വേണ്ടത് ' എന്നായിരുന്നു കങ്കണയുടെ പരാമർശം.