തൊടുപുഴ: സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നിൽ കളിച്ചത് വിവാഹദല്ലാളായ യുവതി. 'സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്' - അഭയ കേന്ദ്രത്തിലെ രജിസ്റ്ററിൽ പെൺകുട്ടി കുറിച്ചത് നിർണ്ണായകമായി. ഇത് ഒരു കുടുംബത്തിന്റെ നാണക്കേടും മാറ്റി. ഇടുക്കി ഡിവൈ.എസ്‌പി. ഫ്രാൻസിസ് ഷെൽബിയുടെ സമയോചിത ഇടപെടൽ സത്യം പുറത്തു കൊണ്ടു വന്നു. അങ്ങനെ അവിശ്വസനീയമായ പീഡനക്കേസിൽ ട്വിസ്റ്റും ഉണ്ടായി.

വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതായിരുന്നു പീഡനക്കേസ്. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബം നാണക്കേട് ഒഴിവായതിന്റെ ആശ്വാസത്തിലുമായി. ഡിവൈ.എസ്‌പി. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. പരാതി കൊടുപ്പിച്ച യുവതിയുടെപേരിൽ കേസും എടുത്തു.

ഇടുക്കി കഞ്ഞിക്കുഴിയിൽ പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവർത്തകവഴിയാണ് പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടിയുെട മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോർട്ട് നൽകി. പിന്നീട് സംഭവിച്ചതെല്ലാം ദുരൂഹമാണെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു.

മൊഴിയെടുത്തപ്പോൾ, പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന പെൺകുട്ടിയുടെ ശാഠ്യവും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ മൊഴിയും സംശയങ്ങളായി. കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുൾപ്പെടെ 16 പേർ പല സംഘങ്ങളായി വിശദമായ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് അഭയ കേന്ദ്രത്തിലെ രജിസ്റ്ററിൽ പെൺകുട്ടി സത്യം കുറിച്ചത്. ഇതോടെ പൊലീസ് കലാമ്മയുടെ ഗൂഢാലോചന കണ്ടെത്തി.

പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോർട്ട്. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടി തന്റെ തെറ്റ് ഏറ്റുപറഞ്ഞു. വെണ്മണി സ്വദേശിനിയായ ശ്രീകല, കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവർ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതൽകൊണ്ട്, 'കലാമ്മ'യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്.

പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ, വീട്ടിൽ വരുന്നതിൽനിന്ന് ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു. ഇത് വൈരാഗ്യമായി. ഇതോടെ അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരിൽ കേസെടുത്തിരിക്കുന്നത്.

യുവാവിനും സുഹൃത്തുക്കൾക്കുമെതിരായ കേസ് പിൻവലിക്കും. കഞ്ഞിക്കുഴി പൊലീസ് ഇൻസ്‌പെക്ടർ സെബി തോമസ്, എസ്‌ഐ.മാരായ സന്തോഷ്, റോബിൻസൺ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.