കൊച്ചി: സാങ്കേതികത ഉയർത്തി എയിംസിൽ മെഡിക്കൽ സീറ്റ് നിഷേധിച്ച വിദ്യാർത്ഥിക്ക് കൈത്താങ്ങായത് അൽഫോൻസ് കണ്ണന്താനം എംപി. കൈവിട്ടു പോയെന്നു കരുതിയ എയിംസ് മെഡിക്കൽ സീറ്റ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഫോർ്ട്ട് കൊച്ചി സ്വദേശി ഫർഹീന്. ഫർഹീന്റെ പ്രശ്‌നം അൽഫോൻസ് കണ്ണന്താനം എംപിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് പ്രശ്‌നത്തിൽ അടിയന്തര ഇടപെടലുണ്ടായത്.

ഒബിസി ക്വാട്ടയിൽ റാങ്ക് പട്ടികയിൽ 10ാം റാങ്കുണ്ടായിട്ടും പ്രോസ്‌പെക്ടസിൽ പറയാത്ത സാങ്കേതിക വാദം ഉയർത്തി കഴിഞ്ഞ ദിവസം എയിംസ് അധികൃതർ ഫർഹീന് സീറ്റ് നിരസിച്ചിരുന്നു.

ഇത് അൽഫോൻസ് കണ്ണന്താനം എംപിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അദ്ദേഹം കേന്ദ്രമന്ത്രി ഹർഷവർധനെ കാര്യങ്ങൾ ധരിപ്പിച്ചു കത്തെഴുതി. ഒരു മലയാളിപ്പെൺകുട്ടിക്കു വേണ്ടി മന്ത്രി എയിംസ് അധികൃതരുമായി ഇന്നു നടത്തിയ യോഗത്തിനുശേഷം സീറ്റ് അനുവദിക്കുകയായിരുന്നു. ഇന്നു തന്നെ ഡൽഹിയിലേക്ക് എത്താൻ ഫർഹീനും സഹോദരനും വിമാനടിക്കറ്റ് എടുത്തു നൽകിയിരിക്കുകയാണ് കണ്ണന്താനം.

ഒന്നാം അലോക്കേഷനിൽ ഉൾപ്പെട്ടിരുന്നതിനാൽ കഴിഞ്ഞ 11ാം തീയതിയാണ് ഫർഹീൻ എയിംസിൽ അഡ്‌മിഷനായി എത്തുന്നത്. 10ാം തീയതി ലഭിച്ച ഒബിസി സർട്ടിഫിക്കറ്റാണ് കൈവശമുണ്ടായിരുന്നത്. പ്രോസ്‌പെക്ടസ് പ്രകാരം ഒരു വർഷത്തിനകം ലഭിച്ച കാലാവധി കഴിഞ്ഞിട്ടില്ലാത്ത ഒബിസി സർട്ടിഫിക്കറ്റുമായി വരണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ അഞ്ചാം തീയതിക്ക് മുമ്പുള്ളതായിരുന്നെങ്കിൽ പരിഗണിക്കാമായിരുന്നു, ഇത് കഴിഞ്ഞ ദിവസം മാത്രം ഇഷ്യു ചെയ്തതായതിനാൽ അഡ്‌മിഷൻ നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ വിചിത്ര വാദം. പ്രോസ്‌പെക്ടസിലെ വിവരങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു മാത്രമല്ല, ഇനി അഡ്‌മിഷൻ വേണമെങ്കിൽ സീറ്റ് ക്യാൻസലേഷൻ അനുവദിച്ച് കത്തു വേണം എന്നും ആവശ്യപ്പെട്ടു.

ഈ സമയം ഒറ്റയ്ക്കായിരുന്നതിനാൽ കൂടുതൽ ആരോടും സംസാരിക്കാതെ അടുത്ത അലോക്കേഷന് പരിഗണിക്കണം എന്നാവശ്യപ്പെട്ട് കത്ത് എഴുതി നൽകി. ഇതു കഴിഞ്ഞ് സീറ്റിൽ വന്നിരുന്നപ്പോഴേയ്ക്ക് സീറ്റ് ക്യാൻസലായെന്ന സന്ദേശം ഫോണിലെത്തി. ഇതിൽ അപകടം മണത്തതോടെ ആരോടു ചോദിക്കുമെന്ന് അറിയാതെ വിഷമിച്ചു. ഈ സമയം അൽഫോൻസ് സാറിനെ എങ്ങനെയെങ്കിലും വിളിക്കണമെന്നു തോന്നി നമ്പർ സംഘടിപ്പിച്ച് വിളിച്ചു. സഹായിക്കാൻ മറ്റാരുമില്ലെന്നും തന്റെ കുടുംബ സാഹചര്യങ്ങളും ബോധ്യപ്പെടുത്തി. ഇതോടെ സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നൽകി വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇപ്പോൾ അഡ്‌മിഷൻ ഓക്കെയായിട്ടുണ്ട് എന്നു കാണിച്ച് അദ്ദേഹം മെയിൽ അയച്ചു. വിമാനടിക്കറ്റും അയച്ചു തന്നിട്ടുണ്ടെന്നും നാളെ എയിംസിൽ പോകാൻ കൂടെ വരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഫർഹീൻ പ്രതികരിക്കുന്നത്.

ഫോർട്ട്‌കൊച്ചി വെളി കിഴക്കേവീട്ടിൽ കെ.കെ. സഹീറിന്റെയും ഷംലയുടെയും മകളാണ് ഫർഹീൻ. സഹോദരൻ ബികോം വിദ്യാർത്ഥിയാണ്. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഇവരെ, മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തതിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണ് മാതാവ് പഠിപ്പിച്ചത്. മുണ്ടംവേലി സാന്താമറിയം സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. എയിംസ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ 66ാം റാങ്കു ലഭിച്ച ഫർഹീന് ഒബിസി ക്വാട്ടയിൽ 10ാം സ്ഥാനത്തെത്തിയതാണു പ്രവേശനത്തിന് അവസരം ഒരുങ്ങിയത്. ഇവിടെ 50 സീറ്റാണ് ജനറൽ കാറ്റഗറിയിലുള്ളത്. സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷയിൽ എട്ടാം റാങ്കുകാരിയാണ്. ഇതിന്റെ പ്രവേശന നടപടികളും പുരോഗമിക്കുന്നുണ്ട്.