കണ്ണൂർ: കണ്ണൂരിലെ ഒരു കൂട്ടം വനിതാ ഡോക്ടർമാർ കൊവിഡിനെതിരെ പൊരുതുക മാത്രമല്ല ഒരേ സമയം തങ്ങളുടെ സർഗാത്മകമായ കഴിവുകൾ ഉപയോഗിച്ച് കൊവിഡിനെതിരെ ബോധവൽക്കരണം നടത്തുകയാണ്. കോവിഡ് ഡ്യൂട്ടിക്കിടെയിലെ അനുഭവങ്ങളും നേർസാക്ഷ്യങ്ങളും കോർത്തിണക്കി നൃത്തരൂപേണെ ഇവർ ഒരുക്കിയ ബോധവൽക്ക്്രണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കണ്ണൂരിലെ കോവിഡ് പ്രതിരോധ പോരാളികളായ എട്ട് വനിതാ ഡോക്ടർമാരാണ് നൃത്തവുമായി രംഗത്തുവന്നിരിക്കുന്നത്. നേരത്തെ നൃത്തമഭ്യസിച്ചിരുന്ന ഇവർ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടെയിൽ ഇതൊക്കെ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ജീവിതം കൂടുതൽ ദുസഹമാക്കി കൊണ്ട് കോവിഡ് മഹാമാരിയെത്തിയത്. ഇതിനെതിരെ പൊരുതുന്ന വനിതാ ഡോക്ടർമാർ കോവിഡ് വരാനുള്ള പ്രധാനകാരണം ആളുകൾ പുലർത്തുന്ന അലംഭാവമാണെന്നു കണ്ടെത്തുകയായിരുന്നു.

സർക്കാർ ഇത്രമാത്രം ബോധവൽക്കരണം നടത്തിയിട്ടും പലരും തീരെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇതുകാരണം രോഗം പടരുകയാണെന്നും നൃത്ത സംഗീത ശിൽപ്പത്തിനു നേതൃത്വം നൽകിയ കണ്ണൂർ ജില്ലാ ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. മൃദുല പറഞ്ഞു. ആരോഗ്യപ്രവർത്തകർ തന്നെ വ്യത്യസ്തമായ ബോധവൽക്കരണം നടത്തിയാൽ നന്നായിരിക്കുമെന്ന് തോന്നി. ഞങ്ങൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കലാപരമായി പറയുമ്പോൾ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കും.

അതാണ് നൃത്തത്തെ തെരഞ്ഞെടുത്തത്. ഈക്കാര്യം ജില്ലാമെഡിക്കൽ ഓഫിസറുമായി പങ്കുവെച്ചപ്പോൾ പ്രോത്സാഹനം കിട്ടി. ഇതോടെയാണ് ദേശീയ ആരോഗ്യ ദൗത്യവകുപ്പും ചേർന്ന് വീഡിയോ തയ്യാറാക്കിയതെന്നും ഡോ. മൃദുല പറഞ്ഞു. കല്യാശേരി എഫ്. എച്ച്. സി മെഡിക്കൽ ഓഫിസർ ഡോ. ഭാവന, വളപട്ടം എഫ്. എച്ച്. സി.സി മെഡിക്കൽ ഓഫിസർ ഡോ. ജുമം മുജി, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റിസ്റ്റ് ഡോ. രാഖി തുടങ്ങിയവരാണ്അരങ്ങിലെത്തിയത്.

കെ.ജി. എം. ഒ വനിതാവിഭാഗമായ ജ്വാലയിലെ അംഗങ്ങളാണ് ഇവർ. ഡോ. പ്രശാന്ത്കുമാറാണ് ഗാനാലാപനം. വാക്സിനെടുത്താലും ജാഗ്രതവേണമെന്നും വൻവ്യാപനം വാരാനിരിക്കുന്നുവെന്നും തുറന്നു പറയുന്ന കണ്ണൂരിലെ വനിതാഡോക്ടർമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോൾ.