കോതമംഗലം; എന്റെ പെണ്ണിന് പ്രസിഡന്റാവാനുള്ള യോഗ്യത കിട്ടി, ഭാഗ്യമാണ്, ഭയങ്കര സന്തോഷമാണ്..മകൾ കാന്തി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് മാതാവ് എരന്തരായിയുടെ പ്രതികരണം ഇങ്ങിനെ സത്യപ്രതിജ്ഞ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് അവർ മകളെ വരവേറ്റത്.ഒപ്പമുണ്ടായിരുന്ന ഉറ്റവരും വൈകാരികമായിട്ടാണ് കാന്തിയുടെ നേട്ടത്തിൽ പങ്കുചേർന്നത്.കാന്തിക്ക് അനുഹ്രവും വിജയാശംസകളും നേരാൻ വാർദ്ധക്യത്തിന്റെ അവശകൾ വകവയ്ക്കാതെ എരന്തരായി ഉൾപ്പെടെ ഊരിലെ പ്രായം ചെന്നവർ മണിക്കൂറുകളോളമാണ് കാത്തുനിന്നത്.

പ്രസിഡന്റ് സ്ഥാനം സമുദായത്തിന് ആദ്യമായി ലഭിക്കുന്ന അംഗീകരാമാണെന്നും ഇതിൽ ഊരുനിവാസികൾക്കുള്ള സന്തോഷത്തിൽ താനും പങ്കുചേരുന്നതായും പിന്നാലെ കാന്തിയും പ്രതികരിച്ചു.23-ാം വയസ്സിൽ ആശവർക്കായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്.ഇത് ഊരുനിവാസികളുമായി കൂടുതൽ അടുത്തിടപഴകുന്നതിന് വഴിതുറന്നു.അവരെ നല്ലരീതിയിൽ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.അതുവരെ പുറം ലോകവുമായി കാര്യമായ ബന്ധമില്ലായിരുന്നു.പഞ്ചധാന്യകൃഷിയുണ്ടായിരുന്നതിനാൽ വീട്ടിൽ പട്ടിണി ഉണ്ടായിരുന്നില്ല.പിതാവ് വെള്ളക്കയ്യൻ നല്ല കൃഷിക്കാരനായിരുന്നു.ഊരിൽ ആരെങ്കിലും പട്ടിണി കിടന്നതായി അറിയില്ല.മുതുവ സമുദായത്തിൽപ്പെട്ടവർ പൊതുവെ കൃഷിചെയ്തുജീവിക്കുന്നവരാണ്.

2015-ൽ ആദ്യം പഞ്ചായത്ത് അംഗമായപ്പോൾ ഊരിന്റെ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ കഴിഞ്ഞു.65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ ഒ സി ലഭിച്ചിട്ടുണ്ട്.അത് ഉടൻ പൂർത്തിയാക്കും.സമുദായത്തിന്റെ മൊത്തിലുള്ള പുരോഗതിക്കായി തുടർന്നും പവർത്തിക്കും.പ്രസിഡന്റ് സ്ഥാനം സമുദായത്തിന് ആദ്യമായി ലഭിക്കുന്ന അംഗീകരാമാണ്.ഇതിൽ ഊരുനിവാസികൾക്കൊപ്പം എനിക്കും അതിയായ സന്തോഷമുണ്ട് .കാന്തി കൂട്ടിച്ചേർത്തു.

കാന്തിക്ക് രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങാൻ മടിയായിരുന്നെന്നും താനും യൂഡിഎഫ് നേതാക്കളും ഏറെ നിർബന്ധിച്ചാണ് വാർഡിൽ മത്സരിപ്പിച്ചതെന്നും ഇപ്പോൾ രണ്ടാം വട്ടം പഞ്ചായത്തംഗമാവുകയും ഇതുവഴി പ്രസിഡന്റ് സ്ഥാനത്ത് എത്തുകക്കുകയുമാണ് ഉണ്ടായതെന്നും ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ഊരിലെ കാണി അല്ലികൊച്ചലങ്കരാൻ മറുനടനോട് പറഞ്ഞു.

5 -വർഷം സ്വന്തം ഊരിലെ പഞ്ചായത്തംഗമായിരുന്ന കാന്തി ഇക്കുറി തൊട്ടടുത്ത വാർഡിൽ നിന്നും വിജയിച്ചാണ് പ്രസിഡന്റ് പദവിയിലേയ്ക്കെത്തിയിട്ടുള്ളത്.എറണാകുളം ജില്ലയുടെ ഏറ്റവും കിഴക്കെ അറ്റത്താണ് കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.അവികിസിത മേഖലകൾ ഏറെയുള്ള പഞ്ചായത്തുനിവാസികളെ അലട്ടുന്ന പ്രധാന പ്രശനങ്ങളിലൊന്ന് വന്യമൃഗശല്യമാണ്.വന്യമൃഗശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കാന്തിവെള്ളക്കയ്യനെത്തേടി ആദ്യമെത്തിയ നിവേദനത്തിനെ പ്രധാനവിഷയം.

ആദിവാസി വിഭാഗത്തിൽപ്പെടുന്ന മുതുവ സമുദായത്തിലെ അംഗമാണ് കാന്തി.പഞ്ചായത്തിന്റെ ചരത്രത്തിലും ജില്ലയിൽ ആദ്യമായിട്ടുമാണ് ആദിവാസി വിഭാഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത് പൂയംകൂട്ടിപുഴയ്ക്ക് അക്കരെ വനത്തിൽ ജനവാസമേഖലയോട് ഏറ്റവും അടുത്തുസ്ഥിതിചെയ്യുന്ന തലവച്ചപാറ ആദിവാസികോളനിയിലായിരുന്നു അടുത്തകാലം വരെ കാന്തി കുടംബസഹിതം ജീവിച്ചിരുന്നത്.ഇപ്പോൾ താമസം പൂയംകൂട്ടിയിലാണ്.ഈ പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് ഇത്തവണ കാന്തി മത്സരിച്ചത്.കഴിഞ്ഞതവണ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.ഇക്കുറി ഭൂരിപക്ഷം 76 ആയി.പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി -പട്ടിക വർഗ്ഗസംവരണമായിരുന്നു.ഭൂരിപക്ഷം നേടിയ യൂഡിഎഫ് പക്ഷത്തുനിന്നും ഈ വിഭാഗത്തിൽ നിന്നും മറ്റാരും വിജയിച്ചിരുന്നില്ല.അതുകൊണ്ട് പ്രസിഡന്റ് സ്ഥാനം കാന്തിയിക്ക് വന്നുതേരുകയായിരുന്നു.

ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ ആദിവാസി ക്ഷേമപ്രവർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ട് ,സഹപ്രവർത്തകരുടെ അഭിപ്രായംകൂടി കണക്കിലെത്ത് പഞ്ചായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് കഴിയാവുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന കാന്തി മറുനാടനോട് വെളിപ്പെടുത്തി.വനമേഖലകളും പുഴയും അതിർത്തിപങ്കിടുന്ന പഞ്ചായത്തിന്റെ വികസനസ്വപ്നങ്ങൾ വലുതാണ്.കൃഷിയാണ് പഞ്ചായത്തുനിവാസികളുടെ പ്രധാന ഉപജീവനമാർഗ്ഗം.

വന്യമൃഗശല്യം മൂലം കർഷകർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.പഞ്ചായത്ത് സ്ഥിതിചെയ്യുന്നത് പുഴയുടെ തീരത്തായിട്ടും കുടിവെള്ളക്ഷാമം രൂക്ഷമാണ്.ഉയർന്ന പ്രദേശങ്ങളിലേയ്ക്ക് വെള്ളമെത്തിക്കാൻ മാർഗ്ഗമില്ലാത്തതാണ് ഇതിന്് കാരണം.ഗതാഗത സൗകര്യത്തിന്റെ കാര്യത്തിലും പിന്നോക്കാവസ്ഥയാണ് നിലനിൽക്കുന്നത്.ഇക്കാര്യങ്ങളിൽ കഴിയാവുന്നതെല്ലാം ചെയ്യാൻ പരമാവധി ശ്രമിക്കും.കാന്തി വ്യക്തമാക്കി.പഞ്ചായത്തിൽ എൽ ഡി എഫി നെ അട്ടിമറിച്ച് യൂഡിഎഫ് ഭൂരിപക്ഷം നേടുകയും മറ്റ് രണ്ട് സംവരണ വാർഡുകളിലെ യൂഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെടുകയും ചെയ്തതോടെയാണ് കാന്തി വെള്ളക്കയ്യന് പ്രസിഡന്റ് സ്ഥാനത്തെത്തുന്നതിനുള്ള സുവർണാവസരം ലഭിച്ചത്.17 വാർഡുള്ള പഞ്ചായത്തിൽ 10 സീറ്റ് നേടിയാണ് യൂ ഡി എഫ് എൽ ഡി എഫിൽ നിന്നും ഭരണം പിടിച്ചെടുത്തത്.ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസിമേഖകളുള്ളത്.