കണ്ണുർ: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിൽ നിന്നും ചില ഭാഗങ്ങൾ രണ്ടംഗ വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്ര കാരം ഒഴിവാക്കുമെന്ന് സൂചന. തലശേരി ബ്രണ്ണൻ കോളേജിലെ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് സിലബസിലെ ചില പാഠഭാഗങ്ങളാണ് വിവാദമായിരുന്നത്.

സംഘ പരിവാർ ആചാര്യന്മാരുടെ ചില പാഠഭാഗങ്ങൾ ഒഴിവാക്കണമെന്ന പ്രതിഷേധമുയർന്നതിനെ തുടർന്നാണ് വിദഗ്ദ്ധ സമിതിയെ വിഷയം പഠിക്കുന്നതിനായി നിയോഗിച്ചത്. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് വിവാദ സിലബസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി അടിയന്തിരമായി യോഗം ചേരുന്നുണ്ട്.

വിവാദ സിലബസിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധ സമിതി ചൂണ്ടിക്കാണ്ടിയിട്ടുള്ളത്. എന്നാൽ സവർക്കറെയും എം എസ് ഗോൾവാൾക്കറെയും പരാമർശിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്താം. ഹിന്ദു ദേശീത എന്ന ഭാഗം ഉൾപ്പെടുത്തിയാണ് ഇവരെ പരിഗണിക്കേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് , എന്ന യൂനിറ്റ് രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് എ ക്രിറ്റിക്ക് എന്ന് പുനഃ നാമകരണം ചെയ്യണം ഇസ്ലാമിക്ക് , ദ്രവീഡിയൻ , സോഷിലിസ്റ്റ് കാഴ്‌ച്ചപ്പാടുകൾ കൂടി ഇതിൽ ഉൾപ്പെടുത്തണം സിലബസിൽ മഹാത്മാ ഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.

മഹാത്മാ ഗാന്ധി, നെഹറു , അംബേദ്കർ എന്നിവരുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾ വായിക്കേണ്ട റഫറൻസ് ലിസ്റ്റിൽ കാണുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. ദീൻ ദയാൽ ഉപാദ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ ഒഴിവാക്കണമെന്നതാണ് റിപ്പോർട്ടിന്റെ കാതൽ ഡോ.പി.പവിത്രൻ, ഡോക്ടർ ജെ.സുഭാഷ് എന്നിവരടങ്ങുന്ന വിദഗദ്ധ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.