കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്‌കർ ബാബു, അമീർ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ കണ്ണിയുമാണ് കരിപ്പൂർ സ്വദേശിയായ അസ്‌കർ ബാബു, അമീർ എന്നിവർ. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇവരാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗൾഫിൽ നിന്നു സജിമോന് അയച്ചു കിട്ടിയ ഫോട്ടോ എയർപോർട്ടിനുള്ളിൽ നിലയുറപ്പിച്ച അമീറിന് സജിമോൻ ഫോർവേർഡ് ചെയ്യുകയും ഇറങ്ങിയാൽ അറിയിക്കണമെന്നും വസ്ത്രം മാറാൻ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അറിയിച്ചതുപ്രകാരം കാര്യങ്ങൾ അപ്പപ്പോൾ സജിമോനെ അറിയിച്ചു കൊണ്ടിരുന്നു. ആ വിവരമാണ് സജിമോൻ ലൈവായി ഗൾഫിലേക്ക് അറിയിച്ചു കൊണ്ടിരുന്നത്.

അർജുൻ ആയങ്കി വിമാനത്താവളത്തിൽ നിൽക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു .അത് പ്രകാരം മണിക്കൂറുകളോളം അർജുൻ ആയങ്കിയുടെ ചലനങ്ങൾ ഇയാൾ നിരീക്ഷിച്ചു വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ആയങ്കി കാറിൽ കയറി പോകുന്ന വിവരം അപ്പോൾ തന്നെ സജിമോനെ അറിയിച്ചതും ഇയാളാണ്. അതേ തുടർന്നാണ് മറ്റു സംഘംഗങ്ങൾ ആയങ്കിയെ പിന്തുടർന്നതും അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും. കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്‌കർ എയർ പോർട്ടിൽ നിന്നും കാരിയർമാരെ പുറത്തെത്തിച്ച് റിസീവർക്ക് കൈമാറുകയും പലപ്പോഴും സ്വർണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട്. അത്തരത്തിൽ കൊടുവള്ളി - താമരശ്ശേരി ഭാഗത്തുള്ള സ്വർണ്ണക്കടത്തുകാരുമായി ഇയാൾക്ക് നല്ല ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു.

രാമനാട്ടുകര വെച്ച് സംഘത്തിൽപെട്ട വാഹനം അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഗൾഫിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം സംഭവസ്ഥലത്ത് സജിമോനോടൊപ്പം എത്തി വിവരങ്ങൾ ഗൾഫിലേക്ക് കൈമാറിയാണ് മടങ്ങിയത്. എയർപോർട്ടിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥ തലത്തിൽ സഹായം ലഭിക്കുന്ന 'സെറ്റിങ്ങ് സ് 'നടക്കാറുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ കുറിച്ച് പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ കേസിൽ 23പേർ അറസ്റ്റിലായി സംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ ലോറിയടക്കം 12 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു.

പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, കോഴിക്കോട് റൂറൽ പൊലീസിലെ സുരേഷ്.വി.കെ ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,എസ്‌ഐ മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.