ബെംഗളൂരു: രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്ന അയോധ്യയിൽ തീർത്ഥാടകർക്ക് ഗസ്റ്റ് ഹൗസ് പണിയാൻ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ. കർണാടകയിൽ നിന്ന് രാമക്ഷേത്ര ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി ഗസ്റ്റ് ഹൗസ് നിർമ്മിക്കാനാണ് തുക അനുവദിച്ചതെന്ന് ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു.

അയോധ്യയിൽ ഗസ്റ്റ് ഹൗസ് നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് നേരത്തെ ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിരുന്നു. തിരുപ്പതി പോലുള്ള രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലും നേരത്തെ കർണാടക സർക്കാർ സ്വന്തം ചെലവിൽ ഗസ്റ്റ് ഹൗസ് നിർമ്മിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗൺ കാരണം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തിയെന്നും 2019-20 വർഷത്തെ അപേക്ഷിച്ച് ജി.എസ്.ഡി.പി 2.6 ശതമാനമായി ചുരുങ്ങിയതായും ബജറ്റ് പ്രസംഗത്തിൽ യെദ്യൂരപ്പ വ്യക്തമാക്കി.

വീരശൈവ ലിംഗായത്ത് കമ്മ്യൂണിറ്റി ബോർഡിനും പുതുതായി രൂപീകരിച്ച വൊക്കലിംഗ കമ്മ്യൂണിറ്റി ബോർഡിനും ബജറ്റിൽ 500 കോടി അനുവദിച്ചിട്ടുണ്ട്. ബ്രാഹ്മിൺ വികസന ബോർഡിന് 50 കോടിയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1500 കോടിയും ബജറ്റിൽ വകയിരിത്തിയിട്ടുണ്ട്.

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നുമാണ്.മാർച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

അന്തിമ കണക്കെടുപ്പിൽ ഈ തുക വർധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വരും സംഭാവന നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിർമ്മാണത്തിന് വീടുകൾ കയറിയും സ്ഥാപനങ്ങൾ കയറിയുമുള്ള സംഭാവന സ്വീകരിക്കൽ. ഇനി ഓൺലൈൻ മുഖേനെ മാത്രമേ സംഭാവന സ്വീകരിക്കുകയുള്ളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടൻ വിദേശത്ത് നിന്നുള്ള സംഭാവനയും ട്രസ്റ്റ് സ്വീകരിക്കും.

തമിഴ്‌നാട്ടിൽ നിന്ന് ക്ഷേത്ര നിർമ്മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. തമിഴ്‌നാട്ടിൽ സംഭാവന സ്വീകരിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ഇത് മറികടന്ന് മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചതെന്നും ചമ്പത്ത് റായ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ആരെന്നോ, ആ തുക എത്രയാണെന്നോ വ്യക്തമാക്കാൻ ട്രസ്റ്റ് തയ്യാറായിട്ടില്ല.

പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ക്ഷേത്രത്തിന് പുറമെ 67 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച ഭൂമിയുടെ സമീപത്തുള്ള ചില ഭൂമിയും പണം നൽകി വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വർഷം കൊണ്ട് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുമെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു.