ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജിസന്നദ്ധത അറിയിച്ചതായി സൂചന. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കൾക്ക് ഉചിതമായ സ്ഥാനം നൽകണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളിൽ ഒന്നെന്നാണ് വിവരം.

ഇന്നലെയാണ് യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ഡൽഹിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര തിരിച്ചത്. പ്രധാനമന്ത്രിയെ കാണുക, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ചർച്ചകൾ നടത്തുക എന്നീ അജണ്ടകളുമായാണ് യെദ്യൂരപ്പ ഡൽഹിക്ക് പോയത്. ഇന്നാണ് നഡ്ഡയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയത്. ആ ചർച്ചയിലാണ് യെദ്യൂരപ്പ ഉപാധികൾ മുന്നോട്ടുവെച്ചത്.

നേതൃമാറ്റം ആവശ്യപ്പെട്ട് കർണാടകയിലെ എംഎൽഎമാരും മന്ത്രിമാരും മുറവിളി കൂട്ടുന്നതിനിടയിൽ ശനിയാഴ്ച അപ്രതീക്ഷിതമായി യെദ്യൂരപ്പ മോദിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ താൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. രണ്ടുമക്കൾക്കും ഉചിതമായ സ്ഥാനം പാർട്ടിയിലോ അല്ലെങ്കിൽ സർക്കാരിലോ നൽകുക എന്ന ഉപാധിയാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കർണാടകയിലെ എംപിയായിരുന്ന ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. മക്കൾക്ക് ഉചിതമായ സ്ഥാനം നൽകണമെന്ന ഉപാധി അംഗീകരിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.

രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വത്തിന്റെയാകും. യെദ്യൂരപ്പയ്ക്ക് ഗവർണർസ്ഥാനം കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. 2019 ജൂലൈ 24-നാണ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഈ ജൂലൈ 24 ആകുമ്പോൾ സ്ഥാനത്തെത്തിയിട്ട് രണ്ടുവർഷം തികയും. അന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച് മറ്റൊരാൾക്കു വേണ്ടി അദ്ദേഹം വഴിമാറുമെന്നാണ് ലഭിക്കുന്ന വിവരം.

ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് രാജിവയ്ക്കാൻ അനുവദിക്കണമെന്ന് യെദ്യൂരപ്പ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ പക്ഷേ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് ചർച്ചയിൽ വിഷയമായതെന്നാണ് മോദിയെ സന്ദർശിച്ചശേഷം യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്.

മകനൊപ്പം പ്രത്യേക വിമാനത്തിലാണ് യെദ്യൂരപ്പ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തോടു ചർച്ച ചെയ്യാനായിരുന്നു ഇതെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. യെദ്യൂരപ്പയെ നീക്കണമെന്ന ആവശ്യവുമായി ചില മന്ത്രിമാരും എംഎൽഎമാരും മാസങ്ങളായി രംഗത്തുണ്ട്. മകൻ വിജയേന്ദ്രയാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

താൻ രാജിവെക്കാൻ തയ്യാറല്ലെന്ന നിലപാടുമായാണ് യെദ്യൂരപ്പ ഇന്നലെ കർണാടകയിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ യെദ്യൂരപ്പ സന്നദ്ധനായെന്ന വാർത്തയാണ് ഇപ്പോൾ ഡൽഹിയിൽനിന്ന് വരുന്നത്.

അടുത്തിടെ, കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിങ് സംസ്ഥാനം സന്ദർശിച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്ക് പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും സർക്കാർ മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.