ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന 13 ജില്ലകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും.

സംസ്ഥാനത്തെ എല്ലാ കടകളും വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവർത്തിക്കാം. ഹോട്ടലുകളിൽ 50 ശതമാനം സീറ്റുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി.

വൈകീട്ട് ഏഴ് മുതൽ രാവിലെ അഞ്ചു വരെ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ സംസ്ഥാനത്തുടനീളം തുടരും.

50 ശതമാനം ജീവനക്കാരോടെ സ്വകാര്യ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. അതേസമയം സിനിമ തീയേറ്റർ, നീന്തൽകുളം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.

ബിഎംടിസി/മെട്രോ 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ച് സർവീസ് നടത്താം. ഔട്ട്‌ഡോർ ഷൂട്ടിങ്ങുകൾക്ക് അനുമതിയുണ്ട്. കാണികൾ ഇല്ലാതെ ഔട്ട്‌ഡോർ സ്പോർട്സ് ഇനങ്ങളും നടത്താം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ലോഡ്ജ്, റെസ്റ്റോറന്റ്, വ്യായാമ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.