ബെംഗളൂരു: ദസറ ആഘോഷങ്ങുടെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക സർക്കാർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും, കലാകാരന്മാർക്കും സുരക്ഷാ ജീവനക്കാർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റും, വാക്സിൻ സർട്ടിഫിക്കേറ്റും നിർബന്ധം. കർണാടക ചീഫ് സെക്രട്ടറി പി രവി കുമാറാണ് ഇത് സംബന്ധിച്ച ഉത്തവ് പുറപ്പെടുവിച്ചത്.

ഒക്ടോബർ നാലിനു ശേഷം പരിശോധിച്ച ആർടിപിസിആറിന്റെ ഫലമാണ് ആവശ്യം. മാത്രമല്ല പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചവരായിരിക്കണം. അല്ലാത്ത പക്ഷം ഇവർക്ക് പ്രവേശനാനുമതി നൽകുന്നതല്ല. സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ആർടിപിസിആർ പരിശോധനയിലും വാക്സിനേഷനിലും മുൻഗണന നൽകുമെന്നും രവി കുമാർ അറിയിച്ചു.

മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയാണ് ഒമ്പത് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ വർഷത്തെ ദസറ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ആനകളുടെ പുറത്തുള്ള സവാരിയായ 'ജംബു സവാരി' ആണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണം. ഒക്ടോബർ 7 മുതൽ 15 വരെയാണ് ഈ വർഷത്തെ മൈസൂർ ദസറ ആഘോഷങ്ങൾ.

മഹാമാരി പ്രതിസന്ധിയെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളിൽ എത്തുന്ന എല്ലാവരും സാമൂഹിക അകലം പാലിച്ചും, മാസ്‌ക്കുകൾ ധരിച്ചും കോവിഡ് വ്യാപനത്തിന്റെ സാഹചര്യം ഒഴിവാക്കണമെന്ന നിർദേശത്തിൽ പറയുന്നു.