ബെംഗളൂരു: ഇഷ്ടമുള്ള കോവിഡ് വാക്സിൻ തിരഞ്ഞെടുക്കാനുള്ള അവസരം ആരോഗ്യ പ്രവർത്തകർക്ക് നൽകണമെന്ന് കർണാടകയിലെ സർക്കാർ ഡോക്ടർമാരുടെ സംഘടന. സംസ്ഥാന ആരോ​ഗ്യ മന്ത്രിക്ക് നൽകിയ കത്തിലാണ് സംഘടനാ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെടുന്നത്. നിലവിലെ വാക്‌സിൻ വിതരണ സംവിധാനത്തിൽ സംഘടനയിലെ ചിലർക്ക് ആശങ്കകളുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിൻ വിതരണം ചെയ്യുന്നതാണ് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുയർത്തുന്നത്. ആരോഗ്യ പ്രവർത്തകരിൽ ചിലർക്ക് കോവിഷീൽഡ് വാക്‌സിനും ചിലർക്ക് കോവാക്‌സിനും നൽകുന്നത് സംശയാസ്പദമാണെന്നും ആശങ്കയുണർത്തുന്നതുമാണെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വാക്‌സിൻ പൂർണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്തെ വാക്‌സിനേഷൻ പ്രക്രിക വിജയകരമായി പുരോഗമിക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകളിൽ വിശ്വസിക്കരുതെന്നും ആരോഗ്യമന്ത്രി കെ സുധാകർ പ്രതികരിച്ചു.

ആരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിക്കാൻ മടിക്കുന്നുവെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു. റിപ്പോർട്ടുകളിൽ വസ്തുത ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.