ബെംഗളൂരു; രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്ഡൗൺ നീട്ടി. ജൂൺ ഏഴു വരെ സംസ്ഥാനത്ത് ലോക്ഡൗൺ തുടരും. നേരത്തെ മെയ്‌ 10-ന് പ്രഖ്യാപിച്ച ലോക്ഡൗൺ 24-ന് അവസാനിക്കാൻ ഇരിക്കുകയായിരുന്നു.

ഇന്ന് കർണാടകയിൽ 32,218 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 353 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 23,67,742 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24,207 പേർക്കാണ് ഇതുവരെ കോവിഡിനെ തുടർന്ന് കർണാടകയിൽ ജീവൻ നഷ്ടപ്പെട്ടത്. നിലവിൽ 5,14,238 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

മുതിർന്ന മന്ത്രിമാർ, ചീഫ് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചയ്ക്കു ശേഷം ലോക്ഡൗണുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ എടുത്തു. വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് കർശന നിയന്ത്രണങ്ങൾ മെയ്‌ 24 മുതൽ ജൂൺ ഏഴുവരെ നീട്ടാൻ തീരുമാനിച്ചു- മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.