ബംഗളൂരു: നിയമപ്രകാരമുള്ള ആദായ നികുതി താൻ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി. പിതാവിനെ ശുശ്രൂഷിക്കുന്നതിന്റൈ ഭാഗമായി സമർപ്പിച്ച ജാമ്യ ഹർജി പരിഗണിക്കവെയാണ് ബിനീഷ് ഇക്കാര്യം കർണാടക ഹൈക്കോടതിയെ അറിയിച്ചത്. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തന്റെ തൊഴിലാണ്. അതിൽ നിന്നു വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവൻ ബിനീഷിന്റെ വരുമാനമല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ജാമ്യഹർജി പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഇത് പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്. ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നും ഇ ഡി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

തിങ്കളാഴ്ച ജാമ്യഹർജിയിൽ വാദം കേൾക്കവേ, ബാങ്ക് മുഖേനയോ നേരിട്ടോ ഒരു രൂപപോലും ലഹരിക്കേസ് പ്രതിയായ മുഹമ്മദ് അനൂപിൽനിന്ന് ബിനീഷ് കോടിയേരിക്ക് ലഭിച്ചിട്ടില്ലെന്ന് ബിനീഷിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബെംഗളൂരുവിലെ ഹയാത്ത് ഹോട്ടലിനുവേണ്ടി മുഹമ്മദ് അനൂപിന് 60 ലക്ഷത്തോളം രൂപ ബിനീഷ് വായ്പയായി നൽകിയിട്ടുണ്ട്. ഇതിന്റെ രേഖകൾ കൈവശമുണ്ട്.

നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ബിനീഷിനെ വിശദമായി ചോദ്യം ചെയ്തിട്ടും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ബിനീഷിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയില്ല. സമൂഹത്തിൽ നല്ല പ്രതിച്ഛായയുള്ള വ്യക്തിയാണ്. ബിസിനസ് വഴി ലഭിച്ച വരുമാനം സംബന്ധിച്ച തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ ഗുരുകൃഷ്ണകുമാർ കോടതിയെ ബോധിപ്പിച്ചു.