ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ്‌ 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.

റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ 6 മുതൽ 10 വരെ തുറക്കും. ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളം,മഹാരാഷ്ട്ര,പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്് വേണ്ടത്

സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 592 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

ലോക്ഡൗണിന് സമാനമായ കോവിഡ് കർഫ്യൂ സംസ്ഥാനത്ത് നടപ്പാക്കിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കോവിഡ് കേസുകൾ കുറയാത്ത പശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിന് കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ബുധനാഴ്ച അറിയിച്ചിരുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ, ഫാക്ടറി പ്രവർത്തനം തുടങ്ങിയവക്ക് അനുമതി നൽകിയിട്ടുള്ള നിയന്ത്രണമായിരുന്നു ഇതുവരെ നിലനിന്നിരുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചവരെ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.

കർഫ്യൂ ഒരാഴ്ച പിന്നിട്ടതോടെ കേസുകൾ കുറഞ്ഞുവരുന്നുണ്ടെന്നും ഭാഗികമായ ഫലം ഉണ്ടായിട്ടുണ്ടെന്നുമാണ് വിദഗ്ദ്ധർ അറിയിക്കുന്നത്. 50 ശതമാനം ജീവനക്കാരോടുകൂടി ഗാർമെന്റ് ഫാക്ടറികൾക്കും നിർമ്മാണ പ്രവർത്തനങ്ങളും മറ്റും അനുവദിച്ചിട്ടുണ്ട്.

അത്യാവശ്യത്തിന് മാത്രമാണ് യാത്ര അനുവദിക്കുന്നതെങ്കിലും കാര്യമായ പരിശോധനയില്ലാത്തതിനാൽ നിരത്തിൽ വാഹനത്തിരക്ക് കുറഞ്ഞിരുന്നില്ല. കർഫ്യൂ ഏർപ്പെടുത്തിയതിനെ തുടർന്ന് ബംഗളൂരുവിൽനിന്ന് മറ്റു ജില്ലകളിൽ എത്തിയവരിലൂടെ രോഗ വ്യാപനമുണ്ടായിട്ടുണ്ടാകാമെന്നും ഇതാണ് കേസുകൾ ഇപ്പോഴും ഉയരുന്നതെന്നുമാണ് അനുമാനം.

ഈ സാഹചര്യത്തിൽ രണ്ടാഴ്ചയെങ്കിലും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയാൽ ജൂൺ പകുതിയോടെ വ്യാപനം കുറഞ്ഞുതുടങ്ങുമെന്നാണ് വിദഗ്ദ്ധർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്.