ബംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. നിയന്ത്രണങ്ങളിൽ സർക്കാരിനോട് കർണാടക ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.

സ്ഥിരം യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായണൻ പറഞ്ഞു. ജോലിക്കായും മറ്റും സ്ഥിരമായി അതിർത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കു. ഇതിനായി നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ ആരോഗ്യവകുപ്പിനോട് നിർദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കർണാടക സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ ഇത് കേന്ദ്രസർക്കാരിന്റെ അൺലോക്ക് നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കാസർഗോഡ് സ്വദേശിയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.