ബംഗലൂരു: കർണാടക സർക്കാറിനെ പിടിച്ചു കുലുക്കിയ ലൈംഗിക വിവാദത്തിൽ പുതിയ വഴിത്തിരിവ്. മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട ലൈംഗിക വീഡിയോ വിവാദത്തിലെ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമാണ് ശക്തമായിരിക്കുന്നത്. മകളുടെ ജീവൻ അപകടത്തിലാണെന്നും കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ബെലഗാവി പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മാതാപിതാക്കൾ കുവേമ്പുനഗറിലാണ് താമസിക്കുന്നത്. മകളെ അവസാനമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞെന്നും, അതിനുശേഷം പിന്നീട് ഫോണിൽ കിട്ടിയിട്ടില്ലെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു. വിവാദ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിളിച്ചപ്പോൾ, അത് താനല്ലെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പറഞ്ഞതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടിലേക്ക് വരാനാകില്ലെന്നും, ജീവന് ഭീഷണി ഉണ്ടെന്നുമായിരുന്നു മകളുടെ മറുപടി. ഫോണിലൂടെ മെസ്സേജുകളും അയച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്ന് അമ്മ പറഞ്ഞു.

മന്ത്രി രമേശ് ജാർക്കിഹോളി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ വിവാദ വീഡിയോ പുറത്തുവന്നു. ഇതേത്തുടർന്ന് രമേശ് ജാർക്കിഹോളിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. എന്നാൽ വീഡിയോ വ്യാജമാണെന്നും, തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും ചൂണ്ടിക്കാട്ടി ജാർക്കിഹോളി പൊലീസിൽ പരാതി നൽകിയിരുന്നു.