മംഗളുരു: കാസർകോട് തലപ്പാടി അതിർത്തി പ്രദേശത്തെ പമ്പ് ഉടമകൾ പുതിയ പെട്രോൾ നിരക്ക് വന്നതോടെ പ്രതിസന്ധിയിൽ. കർണാടകയിൽ പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായ വൻ കുറവാണ് കേരള അതിർത്തി പ്രദേശത്തെ പമ്പ് ഉടമകളെ വെട്ടിലാക്കിയത്. കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കർണാടക വിൽപന നികുതി (കെ എസ് ടി) ഏഴ് രൂപ വീതം കുറച്ചതോടെയാണ് വില വീണ്ടും കുറഞ്ഞത്. വ്യാഴാഴ്ച രാത്രി മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

ഇതോടെ മംഗ്‌ളൂറിൽ പെട്രോളിന് 99.72 രൂപയും ഡീസലിന് 84.24 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മൊത്തം, ഡീസൽ ലിറ്ററിന് 17 രൂപയും പെട്രോളിന് 12 രൂപയുമാണ് കുറഞ്ഞത്. കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് മംഗ്‌ളൂറിൽ പെട്രോൾ 113.93 രൂപയ്ക്കും ഡീസൽ 104.50 രൂപയ്ക്കുമാണ് വിറ്റിരുന്നത്.

സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമെന്നാണ് കർണാടക വിൽപന നികുതി കുറച്ചത് പ്രഖ്യാപിക്കുമ്പോൾ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞത്. കെഎസ്ടി കുറയ്ക്കാനുള്ള തന്റെ സർകാരിന്റെ തീരുമാനം സംസ്ഥാന ഖജനാവിന് 2,100 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

അതേസമയം കാസർകോട്ട് പെട്രോൾ ലിറ്ററിന് 105.42 രൂപയും ഡീസലിന് 92.57 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. ഡീസലിന് 12 രൂപയും പെട്രോളിന് അഞ്ച് രൂപയുടെയും കുറവാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ളത്. ഇതോടെ കാസർകോടിന്റെ അതിർത്തിയിലുള്ളവരും ചരക്ക് ലോറികളും കർണാടകയിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ എത്തുകയാണ്.

ഇത് മംഗലാപുരത്തെ അതിർത്തി പമ്പുകളിൽ തിരക്ക് വർധിപ്പിച്ചിരിക്കുമ്പോൾ കേരളം അതിർത്തിയിലെ പമ്പ് ഉടമകൾ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല പെട്രോൾ ഡീസൽ കള്ളക്കടത്തും ആരംഭിച്ചിരിക്കുകയാണ്. 1000 ലിറ്റർ ഡീസലിന് 12000 രൂപയോളം ലാഭം ഉണ്ടാകുമ്പോൾ ഇത് അതിർത്തി കടത്തി കൊണ്ട് വരാൻ വെറുംം 250 യിൽ താഴെയാണ് ചെലവ് . മാത്രമല്ല ഇത്തരത്തിൽ പെട്രൊൾ കർണാടകയിൽ നിന്ന് വാങ്ങുമ്പോൾ യഥാർഥ വിലയിൽ നിന്നും 1 രൂപ വരെ പമ്പ് ഉടമകൾ കുറച്ചു നൽകുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത് .