കാസർകോട്: കാസർകോട് ജില്ല കലക്ടറുടെ വിചിത്ര ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കലക്ടർക്കെതിരെ എംഎൽഎ ഉൾപ്പടെ ഉള്ളവർ രംഗത്തെത്തി.ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ശനിയാഴ്‌ച്ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്നാണ് കളക്ടറുടെ ഉത്തരവ്. ജില്ലക്കകത്ത് സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിർദ്ദേശം.

ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിൽ എവിടെയും ഇല്ലാത്ത തീരുമാനമാണ് ഇതെന്നും തുഗ്ലക്ക് പരിഷ്‌ക്കാരമെന്നുമാണ് വിമർശനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിയുമായി ചർച്ച ചെയ്യുമെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയെന്നും എംഎൽഎ പറഞ്ഞു.

അതേസമയം, ജില്ലയിൽ രോഗവ്യാപനം ഉയരുകയാണ്. അവസാനം പുറത്തുവന്ന കണക്ക് പ്രകാരം 4062 കോവിഡ് രോഗികളാണ് ജില്ലയിലുള്ളത്. നാല് ആശുപത്രികളിലായി 176 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ആറ് ഐസിയു ബെഡുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ന് 53 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും, വാക്‌സീൻ ക്ഷാമം ഇല്ല. നിലവിൽ ജില്ലയിൽ എവിടെയും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ല.