ശ്രീനഗർ: ഞായറാഴ്ച നടന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങൾ തെളിവായി എടുത്താണ് ജമ്മു കശ്മീർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റ്രർ ചെയ്തത്.

ശ്രീനഗർ മെഡിക്കൽ കോളേജിലെയും ഷേറേ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾ പാക്കിസ്ഥാൻ വിജയം ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാർത്ഥികൾ പാക്കിസ്ഥാൻ വിജയം ആഘോഷിക്കുന്നതും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തി യാഥാർഥ്യം കണ്ടെത്തുമെന്ന് കോളേജ് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വിദ്യാർത്ഥികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. തീവ്രവാദ വിരുദ്ധ നിയമങ്ങൾ അടക്കം ചുമത്തിയാണ് കരൺ നഗർ, സൗര എന്നീ രണ്ട് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റ്രർ ചെയ്തത് എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് എടുത്തിരിക്കുന്നത്.

 

ഇത്തരം നടപടികൾ ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് കശ്മീർ നേതാക്കൾ രംഗത്ത് എത്തി. വിദ്യാർത്ഥികൾക്കെതിരെ കർശന നിയമങ്ങൾ ചുമത്തി കേസ് എടുക്കുന്നത് ശരിയല്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അവരെ തിരുത്തണമെന്നും, മറ്റൊരു ടീമിനെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും കശ്മീർ പീപ്പിൾസ് കോൺഫ്രൻസ് നേതാവ് സജാദ് ലോൺ ട്വീറ്റ് ചെയ്തു.

അതേ സമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. വീഡിയോ ശാസ്ത്രീയമായി പരിശോധിച്ച് പാക് അനുകൂല മുദ്രവാക്യം മുഴക്കിയവരെ തിരിച്ചറിയും എന്നാണ് പൊലീസ് പറയുന്നത്.