മുംബൈ: കത്രീന കൈഫ്-വിക്കി കൗശൽ വിവാഹ വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനായി ഒരു ഒടിടി കമ്പനി നൂറ് കോടി താരങ്ങൾക്ക് ഓഫർ ചെയ്തുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ ഇവർ മാത്രമായിരിക്കും വിവാഹ ചിത്രങ്ങൾ പകർത്തുക. നേരത്തെ ഒരു അന്താരാഷ്ട്ര മാഗസിന് അവകാശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവക്കാനോ അനുമതി ഇല്ല.

മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുവാദമില്ല. വിവാഹത്തിന്റെ റീൽസോ വീഡിയോയോ ചെയ്യരുത്, തുടങ്ങിയ നിബന്ധനകളുണ്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിന്. കൂടാതെ ഒരു രഹസ്യ കോഡ് കൂടിയുണ്ട്. ഇതില്ലാത്തപക്ഷം വിവാഹത്തിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കില്ല.അതേസമയം, മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾ ഇന്ന് ആരംഭിച്ചു. കഴിഞ്ഞ ദിവസം തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും പുറത്തു വരുന്നുണ്ട്. നേഹ ധുപിയയും ഭർത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭർത്താവ് കബിർ ഖാനും, രവീണ ടണ്ഠനുമുൾപ്പെടെയുള്ളവർ മുംബൈ വിമാനത്താവളത്തിൽ എത്തിയ ചിത്രങ്ങളാണ് പ്രചാരം നേടുന്നത്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് അതിഥികൾക്ക് നൽകുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ 120 പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.വിവാഹത്തിനുള്ള അതിഥികൾ കോവിഡ് വാക്സിൻ സ്വീകരിച്ചവരും ആർടി പിസിആർ പരിശോധന നടത്തിയവരും ആയിരിക്കണം. വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇനി ഇരുവരുടെയും വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകൾക്കായാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കാത്തിരിക്കുന്നത്.