മലപ്പുറം: ഉരുൾപൊട്ടിയ മലവെള്ളപ്പാച്ചിൽ 59 ജീവൻ കവർന്ന കവളപ്പാറ ദുരന്തത്തിന്റെ രണ്ടാം ഘട്ട പുനരധിവാസ പട്ടികയിൽ രാഷ്ട്രീയക്കളി നടത്തി അർഹരായ 60 തോളം കുടുംബങ്ങളെ തഴഞ്ഞതായി പരാതി. അപകടഭീഷണിയെതുടർന്ന് മാറിതാമസിക്കണമെന്ന് മൈനിങ് ജിയോളജി വകുപ്പ് നിർദ്ദേശിച്ച 22 ആദിവാസികുടുംബങ്ങളും കവളപ്പാറ തോടിന് ഇരുവശവുമുള്ള 16 കുടുംബങ്ങളും ഉൾപ്പെടെ അറുപതോളം കുടുംബങ്ങൾ പുതിയ പട്ടികയിൽ ഇല്ല.

സിപിഎം പാർട്ടിഅംഗങ്ങൾ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ അർഹരായ പാവങ്ങളെ തഴഞ്ഞുവെന്ന് കവളപ്പാറ കോളനി കൂട്ടായ്മ കൺവീനറും പഞ്ചായത്തംഗവുമായ എം.എസ് ദിലീപ് പറഞ്ഞു. തൊട്ടടുത്ത നാലു വീടുകളിൽ പാർട്ടിഭാരവാഹിയുടെ വീട് മാത്രം ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിലും പുനരധിവാസം പൂർത്തിയാകാഞ്ഞതോടെ അർഹരായ മുഴുവൻകുടുബങ്ങളെയും പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കവളപ്പാറ കോളനികൂട്ടായ്മ കൺവീനർ എം.എസ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിശദീകരണം തേടിയതോടെയാണ് 26 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 2.60 കോടി രൂപ സർക്കാർ അനുവദിച്ചത്. ഒരു കുടുംബത്തിന് 10 ലക്ഷം രൂപവീതമാണുള്ളത്. ഇതിൽ 6ലക്ഷം രൂപ സ്ഥലം വാങ്ങാനും 4 ലക്ഷം വീട് നിർമ്മിക്കാനുമാണ്.

കവളപ്പാറ ദുരന്തം കഴിഞ്ഞപ്പോൾ ആറു മാസത്തിനകം പുനരധിവാസം പൂർത്തീകരിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത് എന്നാൽ രണ്ടു വർഷം പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ദുരന്തത്തിൽ ഉറ്റവരെയും വീടും പുരയിടവും ഉൾപ്പടെ സകലതും നഷ്ടപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ട 32 കുടുംബങ്ങൾ ഇപ്പോഴും പോത്തുകല്ല് അങ്ങാടിയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുകയാണ്.