തിരുവനന്തപുരം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഹൈവേയുടെ നിർമ്മാണ പുരോഗതി മുഹമ്മദ് റിയാസ് വിലയിരുത്തി. ഗതാഗതകുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിർമ്മാണം അറുപത് ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി വിലയിരുത്തി. 2022 ഏപ്രിലിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെ നാട്ടുകാരുടേയും പ്രദേശവാസികളുടേയും പരാതി വ്യാപകമായതോടെയാണ് മന്ത്രി സ്ഥലത്ത് നേരിട്ട് എത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അടക്കം ജനപ്രതിനിധികളും മന്ത്രിക്കൊപ്പം നിർമ്മാണ സ്ഥലം സന്ദർശിച്ചു.

രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്ന പറഞ്ഞ് പണി തുടങ്ങി രണ്ടര വർഷം പിന്നിട്ടിട്ടും സർവ്വീസ് റോഡ് നിർമ്മാണം പോലും പൂർത്തിയാകാത്ത അവസ്ഥയാണ്. കഴക്കൂട്ടം മുതൽ രണ്ടേ മുക്കാൽ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നത്.