തിരുവനന്തപുരം: ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മുംബൈയിൽനിന്നും എത്തിച്ച കൂറ്റൻ കാർഗോയുടെ യാത്രയ്ക്കു താൽക്കാലിക തടസം. വാഹനം കടന്നു പോകാൻ കഴക്കൂട്ടം ബൈപ്പാസിലെ ഫുട് ഓവർ ബ്രിഡ്ജിന്റെ പൊക്കക്കുറവാണ് തടസമായത്.

96 ചക്രങ്ങളുള്ള വാഹനങ്ങളിൽ രണ്ട് കാർഗോയാണുള്ളത്. ഇതിനു 128, 56 ടൺ വീതമാണ് ഭാരം. 128 ടൺ ഭാരമുള്ള കാർഗോയുടെ നീളം 9.8 മീറ്ററും വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററുമാണ്. 56 ടൺ ഭാരമുള്ള കാർഗോയ്ക്ക് 5.1 മീറ്റർ വീതിയും 5.9 നീളവും 6.05 മീറ്റർ ഉയരവുമുണ്ട്.

കഴക്കൂട്ടം ദേശീയപാതയ്ക്കരികിൽ വാഹനം ദിവസങ്ങളായി നിർത്തിയിട്ടിരിക്കുകയാണ്. നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ മാളിന്റെ അടുത്തുള്ള ഫുട് ഓവർ ബ്രിഡ്ജിന്റെ വശത്തുള്ള ഓട നിരത്തി വാഹനം കടത്തിവിടാനാണ് നീക്കം. ഇതിന് ദിവസങ്ങൾ എടുക്കം. ഇതിന് വേണ്ടി ദേശീയപാത അഥോറിറ്റിക്കു കത്തു നൽകി.

ഫുട് ഓവർ ബ്രിഡ്ജ് കടന്നാൽ രണ്ടു ദിവസം കൊണ്ട് ചാക്ക ഓൾസെയിന്റ്‌സ് കോളജ് വഴി വാഹനം തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലെത്തും. ഈ റോഡിലൂടെ തുമ്പയിലേക്ക് ഇത്തരം സാധന സാമഗ്രികൾ എത്താറുണ്ട്. അതു മനസ്സിലാക്കാതെ ഫുട് ഓവർബ്രിഡ്ജ് പണിതതാണ് പ്രശ്‌നത്തിന് കാരണം.

കഴിഞ്ഞ മാസം 18നാണ് വാഹനം കൊല്ലം തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ചത്. കെഎസ്ഇബിയും പൊലീസും വളരെയധികം പരിശ്രമിച്ചാണ് ദേശീയപാതയിലൂടെ വാഹനം കടത്തിവിട്ടത്. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റു വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രയ്ക്കു തടസമാകുന്ന മരക്കൊമ്പുകളും വൈദ്യുതി കമ്പികളും മാറ്റേണ്ടതിനാൽ രാത്രി യാത്രയ്ക്കു കഴിയുമായിരുന്നില്ല.

14 വൈദ്യുതി സെക്ഷനുകളിൽ ജീവനക്കാർ സുഗമമായ യാത്രയ്ക്കു രംഗത്തിറങ്ങി. കഴക്കൂട്ടത്തെത്തിയപ്പോൾ സ്വകാര്യ സ്‌കൂളിനു മുന്നിലെ ഫുട് ഓവർ ബ്രിഡ്ജ് തടസമാകുമെന്ന് വിലയിരുത്തലെത്തി. എന്നാൽ അതെല്ലാം മറികടന്നു.