തിരുവനന്തപുരം: കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് ബാങ്കിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് പൊഫഷണൽ രീതിയിൽ കേരളബാങ്ക് പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ബാങ്ക് പങ്കാളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം. സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്ക് ഭരണസമിതിയുടെ ചെയർമാനായും എം.കെ. കണ്ണനെ വൈസ് ചെയർമാനായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

'കേരളത്തിലെ സഹകാരികൾ സന്തോഷിക്കുന്ന കാര്യമാണ് കേരള ബാങ്കിന്റെ രൂപീകരണം. ഇപ്പോൾ ഒരു ജില്ലാ മാത്രമാണ് കേരളബാങ്കിന്റെ സംവിധാനത്തിൽനിന്ന് മാറിനിൽക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചാൽ കേരള ബാങ്കിന്റെ സംവിധാനത്തിലൂടെ കേരളത്തിലേക്ക് പ്രവാസികൾക്ക് പണമയക്കാൻ സാധിക്കും.

ഇത്തരത്തിൽ അനേകം സൗകര്യങ്ങൾ കേരള ബാങ്കിലൂടെ ലഭ്യമാവും. ഒരു ജില്ലയ്ക്ക് മാത്രം അതു നിഷേധിക്കാൻ പാടില്ല. അതിനാൽ മാറി നിൽക്കുന്നവരും ബാങ്കിന്റെ ഭാഗമാവണം.' സഹകരണ മേഖലയുടെ കരുത്ത് വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019 നവംബർ 26-നാണ് സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരുവർഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാസഹകരണ സംഘങ്ങൾ, അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.

മലപ്പുറം ഒഴികെയുള്ള ജില്ലകളിൽനിന്ന് പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാൽ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല.

അഡ്വ. എസ്. ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എസ്. നിർമല ദേവി (പത്തനംതിട്ട), എം. സത്യപാലൻ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എം.കെ. കണ്ണൻ (തൃശ്ശൂർ), എ. പ്രഭാകരൻ (പാലക്കാട്), പി. ഗഗാറിൻ (വയനാട്), ഇ. രമേശ് ബാബു (കോഴിക്കോട്), കെ.ജി. വത്സല കുമാരി (കണ്ണൂർ), സാബു അബ്രഹാം (കാസർകോട്) എന്നിവരെയാണ് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.