തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങുന്നു. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് സ്‌കുളുകൾ തുറക്കുന്നതിനെ കുറിച്ച് സർക്കാർ കാര്യമായി തന്നെ ചിന്തിച്ചു തുടങ്ങുന്നത്. ജനുവരിയിൽ സ്‌കൂളുകൾ തുറക്കാനാണ് ആലോചന. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത തല യോഗം 17ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുക്കും.

പൊതു പരീക്ഷയ്ക്കു തയാറാവേണ്ട പത്ത്, പന്ത്രണ്ട് വിദ്യാർത്ഥികൾക്കായി ജനുവരി ആദ്യവാരം തന്നെ ക്ലാസുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഒൻപതു വരെയും പതിനൊന്നും ക്ലാസുകളുടെ കാര്യത്തിൽ പിന്നീടേ തീരുമാനമെടുക്കൂ. പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളെ പൊതുപരീക്ഷയ്ക്ക് തയാറാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉന്നതർ പറയുന്നു.

താഴെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താഴെയുള്ള ക്ലാസുകൾ കൂടി തുടങ്ങുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ്അതേസമയം അക്കാദമിക് വർഷം ക്ലാസുകൾ പൂർണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ തുറക്കുന്ന കാര്യം 17ലെ യോഗം ചർച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരിയിൽ തന്നെ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് സർക്കാർ വിവിധ മാനേജ്മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തും. ഇവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും തുടർ നടപടികളിലേക്കു കടക്കുക.