തിരുവനന്തപുരം: നിയമ നിർമ്മാണത്തിനായി ഒക്ടോബർ 4 മുതൽ നവംബർ 12 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. 15ാം നിയമസഭയുടെ മൂന്നാം സമ്മേളനമാണിത്.

പൂർണമായും നിയമനിർമ്മാണത്തിനു മാത്രമായാണ് ഒരു മാസത്തിലേറെ സമ്മേളനം ചേരുന്നത്. 47 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളാണു പരിഗണിക്കേണ്ടത്. നേരത്തേ ഉണ്ടായിരുന്ന 44 ഓർഡിനൻസുകൾക്കു പുറമേ 3 ഓർഡിനൻസ് കൂടി ഈയിടെ ഇറക്കിയിരുന്നു. ഇവയിൽ പരമാവധി ഓർഡിനൻസുകൾക്കു പകരം ബില്ലുകൾ ഈ സമ്മേളനത്തിൽ തന്നെ പാസാക്കുകയാണു ലക്ഷ്യം.