തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പുരസ്‌കാരങ്ങൾക്ക് കേരള പുരസ്‌കാരങ്ങളെന്ന് പേരു നൽകും. 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനിൽ പുരസ്‌കാരവിതരണ ചടങ്ങ് നടത്തും.

കേരള ജ്യോതി പുരസ്‌കാരം വർഷത്തിൽ ഒരാൾക്കാണ് നൽകുക. കേരള പ്രഭ പുരസ്‌ക്കാരം രണ്ടുപേർക്കും കേരളശ്രീ പുരസ്‌കാരം അഞ്ചുപേർക്കും നൽകും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം, അവാർഡ് സമിതി പുരസ്‌കാരം നിർണയിക്കും.