തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കവിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗം വോട്ട് ചെയ്യാതിരിക്കുകയും, വിട്ടു നിൽക്കുകയും ചെയ്തതിന്റെ അർത്ഥം അവർ യു.ഡി.എഫ് തീരുമാനങ്ങളെ അംഗീകരിക്കുന്നില്ലെന്നത് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ.മാണി വിഭാഗം ഇപ്പോൾ കൂടുതൽ ശക്തിയാർജ്ജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് എത്തുന്നത് സംബന്ധിച്ച് താൻ പരസ്യ നിലപാട് പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള കോൺഗ്രസിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജോസിനാണ് പാർട്ടിയും ചിഹ്നവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതാണ്. നിലവിൽ പാർട്ടിയുടെ എല്ലാ അവകാശവാദവും ജോസിനാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജോസ് കെ. മാണി പക്ഷത്തെ യുഡിഎഫ് നേതൃത്വം പുറന്തള്ളിയതാണ്. പിന്നീട് അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ലായിരുന്നു. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അവർ ഒരു നിലപാട് എടുത്തു. യുഡിഎഫിന് വോട്ട് ചെയ്തില്ല. യുഡിഎഫ് ദുർബലമാകുന്ന ഇത്തരം നീക്കങ്ങളിൽ സന്തോഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ഉപതിരഞ്ഞെടുപ്പുകളും സർക്കാരുകളുടെ വിലയിരുത്തലുകളാണ്. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളും സർക്കാരിന്റെ വിലയിരുത്താകും. തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സർക്കാർ എതിർക്കില്ല. വനിത നേതാവിന്റെ വീടാക്രമണത്തിൽ കോൺഗ്രസ് നീക്കം പരിഹാസ്യമാണ്. തെറ്റിനെ തള്ളിപ്പറയാതെ കോൺഗ്രസ് ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, ജോസ് കെ. മാണി പക്ഷത്തെ ഒപ്പം കൂട്ടാൻ സിപിഎം സിപിഐ ഉഭകക്ഷി ചർച്ച എ.കെ.ജി സെന്ററിൽ നടന്നു. ആദ്യമായാണ് ഈ വിഷയത്തിൽ സിപിഐ ചർച്ചയ്ക്ക് തയാറായത്. ചർച്ചയ്ക്കുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് സിപിഎം ആണ്. തദേശതിരഞ്ഞെടുപ്പിൽ ജോസ് പക്ഷവുമായി ധാരണയ്ക്ക് സിപിഐയ്ക്ക് വിയോജിപ്പില്ല.

രാഷ്ട്രീയനിലപാടെടുത്തതിന്റെ പേരിൽ ജോസ് കെ.മാണി വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ജോസിനോട് നിഷേധാത്മക നിലപാടില്ല. ജോസുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു