പത്തനംതിട്ട: തനിക്കൊപ്പം കേരളാ കോൺഗ്രസ് ബിയുടെ 10 ജില്ലാ കമ്മറ്റികൾ ഉണ്ടെന്ന ഉഷാ മോഹൻദാസിന്റെ അവകാശവാദത്തിനെതിരേ ആഞ്ഞടിഞ്ഞ് പത്തനംതിട്ട ജില്ലാ കമ്മറ്റി. ജില്ലയിൽ നിന്ന് ഒറ്റ പാർട്ടി അംഗം പോലും ഉഷയ്ക്കൊപ്പമില്ലെന്ന് വ്യക്തമാക്കിയ ജില്ലാ പ്രസിഡന്റ് പികെ ജേക്കബ് രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചു.

ഉഷാ മോഹൻദാസ് ഒരു പാർട്ടി അംഗമല്ല. ഒരിക്കലും പ്രവർത്തകയുമായിരുന്നില്ല. അവർ പാർട്ടിയുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല. ഇപ്പോൾ കേരളാ കോൺഗ്രസ്-ബിയുടെ പേരിൽ രംഗത്ത് വന്നിരിക്കുന്നത് പാർട്ടിക്ക് തിരുവനന്തപുരത്തുള്ള സംസ്ഥാന കമ്മറ്റി ഓഫീസ് കൈയടക്കാൻ വേണ്ടിയാണ്. പാർട്ടി സ്ഥാപകനായിരുന്ന ആർ ബാലകൃഷ്ണപിള്ള മരിക്കുന്നതിന് മുൻപ് തയാറാക്കിയ വിൽപ്പത്രത്തിൽ തിരുവനന്തപുരത്തെ സംസ്ഥാന കമ്മറ്റി ഓഫീസ് പാർട്ടിയുടെ ചെയർമാനായി വരുന്നത് ആൾക്കായിരിക്കുമെന്ന് എഴുതി വച്ചിട്ടുണ്ട്. ഇതു കണ്ടു കൊണ്ടാണ് ഉഷാ മോഹൻദാസ് പാർട്ടി ചെയർപേഴ്സണിന്റെ വേഷം കെട്ടി വന്നിരിക്കുന്നതെന്നും പിജെ ജേക്കബ് പറഞ്ഞു. ജില്ലാ കമ്മറ്റി കെ.ബി. ഗണേശ് കുമാറിനൊപ്പമാണ്.

യുഡിഎഫിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മൂന്നു പേരും നിലവിൽ പാർട്ടി അംഗത്വമില്ലാത്ത രണ്ടു പേരും ജീവിതത്തിൽ ഇന്നേ വരെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയോ പാർട്ടി അംഗത്വം എടുക്കുകയോ ചെയ്യാത്ത ഒരാളെ ചെയർപേഴ്സണാക്കി ഭൂരിപക്ഷം പ്രവർത്തകരും തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെടുന്നതിന് മറുപടി പറയേണ്ട ബാധ്യത കേരളാ കോൺഗ്രസി(ബി)നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയായിരുന്ന നജീബ് പാലക്കണ്ടിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുക്കം ജോണിയും പാലക്കാട് ജില്ലാ പ്രസിഡന്റ് മോൻസിയും പാർട്ടിയിൽ നിന്നും സ്വയം ഒഴിവായിരുന്നു. ആർ ബാലകൃഷ്ണപിള്ള ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് ഇത് നടന്നത്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന ധാരണയിൽ അവർ കേരളാ കോൺഗ്രസ് (ആർബി) എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി. തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നില കൊണ്ടു.

കഴിഞ്ഞ മാസം 16 ന് പുതിയ അംഗങ്ങളെ ചേർക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ കൊച്ചിയിൽ സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. കണക്ക് അവതരിപ്പിച്ചു വന്നപ്പോൾ രണ്ട് സംസ്ഥാന വൈസ് ചെയർമാന്മാരുള്ള എറണാകുളം ജില്ലയിൽ ആകെ ചേർത്ത അംഗത്വം വെറും അഞ്ചെണ്ണമായിരുന്നു. രണ്ട് വൈസ് ചെയർമാന്മാരും ജില്ലാ പ്രസിഡന്റും പോലും അംഗത്വമുള്ളവരായിരുന്നില്ല. വെറും അഞ്ച് അംഗങ്ങൾ മാത്രമുള്ള ജില്ലാ കമ്മറ്റി പാർട്ടി ചെയർമാൻ കെബി ഗണേശ് കുമാർ അപ്പോൾ തന്നെ പിരിച്ചു വിട്ടു. കേരളാ കോൺഗ്രസ് (ബി) ഇടതു മുന്നണിയിലെ ഉത്തരവാദിത്തപ്പെട്ട ഘടക കക്ഷിയാണ്. ഉഷാമോഹൻദാസിന് ഇന്നേവരെ പാർട്ടി അംഗത്വമില്ല.

ഒരു ഘടകത്തിലും പ്രവർത്തിച്ചിട്ടുമില്ല. പിന്നെങ്ങനെയാണ് കേരളാ കോൺഗ്രസ് (ബി) എന്ന് പറഞ്ഞ് രംഗത്തു വരാൻ കഴിയുന്നതെന്നും ജേക്കബ് ചോദിച്ചു. ഒരു പ്രവർത്തകൻ പോലും പത്തനംതിട്ടയിൽ പാർട്ടി വിട്ടു പോയിട്ടില്ലെന്ന് നിയോജക മണ്ഡലം പ്രസിഡന്റുമാരായ സാം ജോയിക്കുട്ടി(ആറന്മുള), മാത്യു ദാനിയൽ (റാന്നി) എന്നിവരും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേശിനോ മുൻപ് ആർ ബാലകൃഷ്ണ പിള്ളയ്ക്കോ വേണ്ടി ഒരു തവണ പോലും പ്രചാരണ രംഗത്ത് ഇറങ്ങാത്തയാളാണ് ഉഷാ മോഹൻദാസ്.

ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രം കണ്ട് എളുപ്പത്തിൽ സംസ്ഥാന കമ്മറ്റി ഓഫീസ് പിടിച്ചെടുക്കാനുള്ള സൂത്രപ്പണിയാണ് ഉഷയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.