കൊച്ചി: ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് സച്ചിൻ തെണ്ടുൽക്കർ പവലിയൻ പെട്ടെന്ന് അപ്രത്യക്ഷമായി. കേരളാ ബ്ലാസ്റ്റേഴ്‌സ് എല്ലാം നശിപ്പിച്ചെന്നായിരുന്നു വാർത്ത. പിന്നീട് ഇത് തൃപ്പുണ്ണിത്തുറയിൽ കണ്ടെത്തി. വിവാദങ്ങൾ ഒഴിവായങ്കിലും അന്ന് ചർച്ചയായത് കേരളത്തിലെ ്ക്രിക്കറ്റും ഫുട്‌ബോളും തമ്മിലെ അവിശുദ്ധ ഇടപാടിനെ കുറിച്ചായിരുന്നു. സച്ചിന്റെ കോടികൾ വിലമതിക്കുന്ന വസ്തുവകകൾ കൊണ്ടു പോയവർ ഇനി ലക്ഷ്യമിടുന്നത് ഫുട്‌ബോളിലെ വരുമാനമാണ്. കേരളാ ഫുട്‌ബോളിനെ ഉടച്ചുവാർക്കാനുള്ള ശ്രമമെന്ന നിലയിൽ ചിലരുടെ ശ്രമം സാമ്പത്തിക നേട്ടത്തിന്റെ ഗോൾ സ്വന്തം പോസ്റ്റിൽ അടിക്കുകയാണ്.

എല്ലാ അർത്ഥത്തിലും കേരളാ ഫുട്‌ബോളിനെ സ്വകാര്യ കമ്പനിക്ക് അടിയറവു വയ്ക്കുകയാണ് ഇതിലൂടെ. കേരളാ ഫുട്‌ബോളിന്റെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനും കൂടുതൽ കളിക്കാർക്കും പരിശീലകർക്കും അവസരം നൽകുന്നതിനായുള്ള കൊമേർഷ്യൽ മാർക്കറ്റിങ് റൈറ്റാണ് വിൽക്കുന്നത്. ഈ കമ്പനിയുടെ അനുമതിയില്ലാതെ കെ എഫ് എയ്ക്ക് പുതിയ ടൂർണ്ണമെന്റ് പോലും നടത്താൻ കഴിയാത്ത അവസ്ഥ വരും. അസോസിയേഷന്റെ ഭരണഘടനാ ഭേദഗതി പോലും കമ്പനിയുടെ അറിവോടെ മാത്രമേ നടക്കൂ. അങ്ങനെ എല്ലാ തരത്തിലും അടിയറവു പറയൽ.

രണ്ട് കമ്പനികളാണ് കരാറിനായുള്ള ബിഡിൽ പങ്കെടുത്തത്. അതിൽ ഒന്ന് ഈസ്റ്റ് ചായ് പ്രൈവറ്റ് ലിമിറ്റഡായിരുന്നു. മറ്റൊരു കമ്പനി മീരാൻസ് സ്പോർട്സ് എൽഎൽപിയും സ്‌കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യവും. ഇതിൽ മീരാൻസ് സ്പോർട്സ് എൽഎൽപിക്കും സ്‌കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യമാണ് കരാർ സ്വന്തമാക്കിയത്. ഈ ബിഡിൽ പങ്കെടുത്ത കമ്പനികളുടെ ഉടമസ്ഥരെ പരിശോധിച്ചാൽ തന്നെ ബിഡിലെ പ്രഹസനം മനസ്സിലാകും.

ഈസ്റ്റ് ചായ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മീരാൻസ് സ്പോർട്സ് എൽപിപിയുടേയും ഉടമ ഒരാളാണ്. ഫിറോസ് മീരാൻ. ഇതിൽ മീരാൻസ് സ്പോർട്സ് എന്ന കമ്പനി തുടങ്ങുന്നത് 2021 മാർച്ചിലും. സ്‌കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഡയറക്ടറായും ഫിറോസ് മീരാനുണ്ട്. ഈ കമ്പനിയിൽ മറ്റൊരു ഡയറക്ടർ കൂടിയുണ്ട്. മിന്ന ജയേഷാണ് അത്. 2019 മേയിൽ തുടങ്ങിയതാണ് ഈ കമ്പനി. 2020 മേയിലാണ് ഫിറോസ് മീരാൻ ഈ കമ്പനിയിൽ എത്തുന്നത്. കേരളാ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജിന്റെ ഭാര്യയാണ് മിന്ന.

ഇതിൽ ഏറ്റവും പ്രധാനം കേരളാ ഫുട്‌ബോളിന്റെ സ്വപ്‌ന പദ്ധതിക്ക് ബിഡ് നൽകിയതിന്റെ ഭാഗമായ നാല് കമ്പനിയിലും ഫിറോസ് മീരാന് പങ്കുണ്ടെന്നതാണ്. സച്ചിന്റെ വസ്തുവകകൾ മോഷണം പോയപ്പോൾ തന്നെ അതിന് പിന്നിൽ കേരളാ ഫുട്‌ബോൾ അസോസിയേഷനിലെ പ്രമുഖനെതിരേയും ആരോപണം ഉയർന്നിരുന്നു. ഈ വ്യക്തിയാണ് ഈ ഇടപാടുകൾക്ക് പിന്നിലെന്നതാണ് ഉയരുന്ന ആരോപണം. കേരളാ ഫുട്‌ബോൾ അസോസിയേഷന്റെ കരാറിൽ ഒരാൾ മാത്രമേ പങ്കെടുത്തുള്ളൂവെന്നതാണ് യാഥാർത്ഥ്യം. അതാണ് എല്ലാ കമ്പനിയിലും ഫിറോസ് മീരാൻ എന്ന മുതലാളിയുടെ സാന്നിധ്യം തെളിയിക്കുന്നതും.

കമ്പനി വന്ന് കഴിഞ്ഞാൽ ജില്ലാ ഫുട്‌ബോൾ അസോസിഷനുകൾ നോക്കു കുത്തിയാകും കാരണം ഒരു ക്ലബ്ബിന് പുതിയതായി അഫിലിയേഷൻ കൊടുക്കണമെങ്കിലും ടൂർണമെന്റ് നടത്തണമെങ്കിലും കമ്പനിയുടെ അനുവാദം വേണം. കെഎഫ്എയുടെ ഫീസും പുറമെ കമ്പനിയുടെ ഫീസും കൊടുക്കേണ്ടി വരും. റഫറീസ് റിക്രൂട്ട്‌മെന്റ് നടക്കുമ്പോൾ അവരായിരിക്കും ഫീസ് നിശ്ചയിക്കുന്നത്. ഇതിൽ ഇപ്പോൾ ജില്ലാ അസോസിയേഷനുകൾക്ക് വരുമാനം കിട്ടുന്നുണ്ട്.

കോച്ചിങ് കോഴ്‌സുകൾ നടത്തുമ്പോൾ എഐഎഫ്എഫ് ഫീസിന് പുറമെ അവരുടെ ഫീസും കൊടുക്കേണ്ടി വരും. എഫ് എ ഫോർ ഡിവിഷൻ 4 കൊല്ലത്തേക്ക് 12 കോടിക്കും ഗോവ ഫുട്‌ബോൾ അസോസിയേഷൻ അവരുടെ പ്രൊഫഷണൽ ലീഗ് മാത്രം ഒരു കൊല്ലത്തേക്ക് 1.2 കോടി രൂപക്കാണ് കൊടുത്തിരിക്കുന്നത്. കേരളാ ഫുട്‌ബോൾ അസോസിയേഷന് 85 ലക്ഷം രൂപയാണ് ഒരു കൊല്ലത്തേക്ക് കിട്ടുക.

12 കൊല്ലമാണ് കാലാവധി. 3 കൊല്ലം കഴിഞ്ഞ് കോൺട്രാക്ട് വേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ 3 കൊല്ലം ലഭിച്ച പൈസ മുഴുവനും കമ്പനിക്കും.