തിരുവനന്തപുരം : മദ്യവും ലഹരിമരുന്നും ഉൾപ്പെട്ട ഇടപാടുകളിൽ കോടതിയുടെ വാറന്റോ മേലുദ്യോഗസ്ഥരുടെ അനുമതിയോ ഇല്ലാതെ എവിടെയും പരിശോധന നടത്താനും ഉൽപന്നങ്ങളും രേഖകളും പിടിച്ചെടുക്കാനും അറസ്റ്റുചെയ്യാനും എക്‌സൈസ് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകി സർക്കാർ വിജ്ഞാപനം. റേഞ്ച് ഓഫിസിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കാണ് ഈ അധികാരമുണ്ടായിരുന്നത്.

ഇതുകാരണം സംസ്ഥാനത്താകെ അധികാര പരിധിയുള്ള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്‌പെഷൽ സ്‌ക്വാഡ്, ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥർ ലഹരിമരുന്നു കേസുകൾ കണ്ടെത്തിയാലും ഇവ റേഞ്ച് ഓഫിസുകൾക്കു കൈമാറുകയാണ് പതിവ്. ഈ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കു മുകളിലുള്ള ഉദ്യോഗസ്ഥർക്കു കൂടി അധികാരം നൽകുന്നതാണ് പുതിയ വിജ്ഞാപനം.